വെറും ഫോൺ കോളുകൾ വഴി ബസ് യാത്രയ്ക്കിടെ യുവതിയെ കണ്ടെത്തി കണ്ണൂർ ഡിഎച്ച്ക്യൂ എസ്.ഐ
കണ്ണൂർ: കാസർകോട് നിന്നും കാണാതായ യുവതിയെ ഫോൺ കോളുകളിലൂടെ മാത്രം പിന്തുടർന്ന് നിമിഷനേരം കൊണ്ട് കണ്ടെത്തി കണ്ണൂർ സിറ്റി ഡിഎച്ച്ക്യൂ സബ് ഇൻസ്പെക്ടർ പ്രതീഷ്. ബസ് യാത്രയ്ക്കിടയിലാണ് തന്റെ ഔദ്യോഗിക വൈദഗ്ധ്യം ഉപയോഗിച്ച് എസ്.ഐ ഈ നിർണ്ണായക ഇടപെടൽ നടത്തിയത്.
കാസർകോട് സ്വദേശിയായ യുവതിയെ സുഹൃത്തിനൊപ്പം കാണാതായതിനെത്തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. ഇവർ ട്രെയിൻ മാർഗ്ഗം യാത്ര തിരിച്ചതായി പ്രാഥമിക വിവരം ലഭിച്ച ഉടൻ കാസർകോട് റെയിൽവേ പോലീസ് സ്റ്റേഷനിലെ എസ്.ഐ പ്രകാശൻ തന്റെ സുഹൃത്തായ എസ്.ഐ പ്രതീഷിനെ വിവരമറിയിക്കുകയായിരുന്നു. റെയിൽവേ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭിച്ച വിവരങ്ങളിൽ നിന്ന് പിണറായി പി.എച്ച്.സിയിലെ ഡോക്ടർ ഷിതാ രമേശ് ആണ് പാസ് സാക്ഷ്യപ്പെടുത്തിയത് എന്ന് പ്രതീഷ് മനസ്സിലാക്കി.
ഉടൻ തന്നെ ഡോക്ടറുമായി ബന്ധപ്പെടുകയും യുവാവിന്റെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ലഭിച്ച വിവരങ്ങൾ വെച്ച്, ചക്കരക്കൽ പോലീസ് സ്റ്റേഷനിലെ സി.പി.ഒ അർജുൻ മുഖേന അന്വേഷണം നടത്തിയപ്പോൾ യുവതി യുവാവിന്റെ വീട്ടിലുണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഇവരോട് പിണറായി പോലീസ് സ്റ്റേഷനിൽ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു