ശനീശ്വര ദർശനത്തിനായി ഒരുങ്ങി കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രം
പ്രാചീനകാലം മുതൽ തുലാം മാസം ശനീശ്വര ദർശനത്തിന് വലിയ പ്രാധാന്യമുള്ള സന്നിധിയാണ് കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രം. ക്ഷേത്രപ്പറമ്പ് പഴയ
കണ്ണാടിപ്പറമ്പ് : പ്രാചീനകാലം മുതൽ തുലാം മാസം ശനീശ്വര ദർശനത്തിന് വലിയ പ്രാധാന്യമുള്ള സന്നിധിയാണ് കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രം. ക്ഷേത്രപ്പറമ്പ് പഴയ കാലത്തെ കാർഷിക വിളകളുടെ വ്യാപാര കേന്ദ്രമായിരുന്നു. തുലാമാസച്ചന്തകളിൽ വാങ്ങലും വിൽക്കലും ഉത്സവമായി. ശനീശ്വരനായ ധർമ്മശാസ്താവിൻ്റെ ദർശനം ഭക്തജനങ്ങളെ കൂടുതലായി ആകർഷിച്ചു. കാലം മാറിയെങ്കിലും ഭഗവൽ ദർശനത്തിനും നിവേദ്യ അരി സമർപ്പണത്തിനുമായി ഇന്നും നാനാദേശങ്ങളിൽ നിന്നു പോലും ഭക്തരെത്തിച്ചേരുന്നു. ബന്ധുജനങ്ങളുടെ സംഗമം കൂടി ഈ ശനിയാഴ്ചകളിൽ നടക്കുന്നു.
ഈ വർഷം ഒക്ടോബർ 18, 25 നവംബർ 1, 8, 15 എന്നീ തുലാമാസ ശനിയാഴ്ചകളിൽ രാവിലെ 8ന് വിവിധ ക്ഷേത്രം മാതൃ സമിതികളുടെ നാമസങ്കീർത്തനവും ഉച്ചയ്ക്ക് അന്നദാനവും നടക്കുന്നുണ്ട്. ഒക്ടോബർ 21,22 തീയ്യതികളിൽ പാട്ടുത്സവവും നടക്കും. കളം വരച്ച് പാട്ട് എന്നതാണ് മുഖ്യചടങ്ങ്. മരുതായി കരിയിൽ സതീശൻ നമ്പ്യാരാണ് കാർമികത്വം വഹിക്കുക. നവംബർ 9 ഞായറാഴ്ച വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ ഏകാദശ രുദ്രം ധാര, മൃത്യുഞ്ജയ ഹോമം, രുദ്രാഭിഷേകം എന്നിവയും നടക്കും.
തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് വിശേഷാൽ വഴിപാടുകളായി നീരാഞ്ജനം, ശനി പൂജ, എള്ള് തിരി, നെയ്യ് വിളക്ക്, ഭഗവതിസേവ, രുദ്രാഭിഷേകം, മൃത്യുഞ്ജയ ഹോമം, നെയ്യമൃത് എന്നിവ സമർപ്പിക്കാനും ദർശനത്തിനായും സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് എക്സിക്യൂട്ടീവ് ഓഫീസർ എം. മഹേഷ് അറിയിച്ചു.