കണ്ണൂർ നഗരത്തെ ത്രസിപ്പിച്ച് കടന്നപ്പള്ളിയുടെ കലാശക്കൊട്ട്

കണ്ണൂർ നഗരത്തെ ത്രസിപ്പിച്ച കൊട്ടിക്കലാശത്തോടെ കണ്ണൂർ മണ്ഡലം എൽഡിഎഫ് പ്രചാരണത്തിന് സമാപനം.

 

കണ്ണൂർ : കണ്ണൂർ നഗരത്തെ ത്രസിപ്പിച്ച കൊട്ടിക്കലാശത്തോടെ കണ്ണൂർ മണ്ഡലം എൽഡിഎഫ് പ്രചാരണത്തിന് സമാപനം. തുടർഭരണത്തിൻ്റെ പ്രഖ്യാപനമായി സമാപന റാലി മാറി. വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയും എണ്ണിപ്പറഞ്ഞും  മൂന്നാഴ്ച മുക്കിലും മൂലയിലും നടത്തിയ പ്രചാരണം ജനങ്ങൾ ഏറ്റെടുത്തതിൻ്റെ ദുഷ്ടാന്തമായിരുന്നു കൊട്ടിക്കലാശത്തിലെ ജനപങ്കാളിത്തം.

 കഴിഞ്ഞ ദിവസം കണ്ണൂർ മണ്ഡലത്തിലാകെയും തായത്തെരൂ , സിറ്റി ഭാഗങ്ങളിൽ പ്രത്യേകമായും എൽഡിഎഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി നടത്തിയ ആവേശോജ്വലമായ റോഡ് ഷോയുടെ തുടർച്ചയായി യുവജനങ്ങളുടെ വൈബ് പ്രകടമാക്കുന്നതായിരുന്നു സമാപന റാലി . വൈകിട്ട് നാല് മണിയോടെ ഫോർട്ട് റോഡിലെ സ്‌റ്റേറ്റ് ബാങ്കിന് സമീപം, മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആൺ-പെൺ ഭേദമില്ലാതെ നൂറ് കണക്കിന് യുവജനങ്ങൾ  ഒഴുകിയെത്തി. തെരഞ്ഞെടുപ്പ് ഗാനങ്ങളാലും വാദ്യമേളങ്ങളാലും നഗരം ത്രില്ലടിച്ചു. ഡിജെയുടെ അകമ്പടിയോടെ യുവജനങ്ങൾ  നൃത്ത ചുവട് വച്ചു.കണ്ണൂരിൻ്റെ വികസന നായകന് ഓരോ വോട്ടും പതിയട്ടെയെന്ന മുദ്രാവാക്യവുമായി പതാകകൾ വാനിൽ പറത്തി നഗരവീഥികളിലൂടെ ആബാലവൃന്ദം അഘോഷമായി കാൽടാക്സിലേക്ക് നീങ്ങി.

സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി തുറന്ന വാഹനത്തിൽ സഞ്ചരിച്ചു വഴിയോരത്ത് കാത്തുനിന്നവരെ അഭിവാദ്യം ചെയ്തു. കാൽടാക്സിൽ നടന്ന സമാപന സമ്മേളനത്തിൽ സിപിഐ എം ജില്ല സെക്രട്ടറി കെ കെ രാഗേഷ് , പി സന്തോഷ് കുമാർ എം പി, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സംസാരിച്ചു.എൽഡിഎഫ് നേതാക്കളായ ഇ പി ജയരാജൻ, കെ പി സഹദേവൻ, എൻ ചന്ദ്രൻ, സി പി സന്തോഷ്,കെ കെ ദിവാകരൻ, പി കെ ശബരീഷ് , എം ഷാജർ, ഇ പി ആർ വേശാല, കെ കെ ജയപ്രകാശ്, യു ബാബു ഗോപിനാഥ്, കെ പി പ്രശാന്ത്, രാഗേഷ് മന്ദമ്പേത്ത്, പി അജയകുമാർ എന്നിവർ നേതൃത്വം നൽകി