മന്ത്രിക്കെതിരായ വധശ്രമം റീത്ത് വച്ചതിന് പിന്നാലെ യെന്ന് കെ .കെ രാഗേഷ്
മുഖ്യമന്ത്രി കണ്ണൂരിലുള്ളപ്പോൾ തന്നെ മന്ത്രി വീണാജോർജിനെ അക്രമിച്ച് വാർത്ത സൃഷ്ടിക്കാൻ കെഎസ്‌യു, യൂത്തുകോൺഗ്രസുകാർ പദ്ധതിയിട്ടതാണ്.
കണ്ണൂർ :കേരള രാഷ്ട്രീയത്തിൽ ഇതുവരെ ഉണ്ടാകാത്ത തരം അക്രമമാണ് വനിതാ നേതാവായ മന്ത്രിക്ക് എതിരെ കണ്ണൂരിൽ ഉണ്ടായതെന്ന് സിപി എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ് പ്രസ്‌താവനയിൽ പറഞ്ഞു. മുഖ്യമന്ത്രി കണ്ണൂരിലുള്ളപ്പോൾ തന്നെ മന്ത്രി വീണാജോർജിനെ അക്രമിച്ച് വാർത്ത സൃഷ്ടിക്കാൻ കെഎസ്‌യു, യൂത്തുകോൺഗ്രസുകാർ പദ്ധതിയിട്ടതാണ്. ഇതിനായി വാട്‌സാപ്പ് വഴി കെഎസ്‌യുക്കാരും എംഎസ്‌എഫുകാരും പരസ്‌പരം സന്ദേശം കൈമാറിയിട്ടുണ്ട്. മന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ റീത്തുവച്ചതിന് പിന്നാലെയാണ് കണ്ണൂരിൽ വധശ്രമമുണ്ടായതെന്നത് ഗൗരവതരമായ കാര്യമാണ്. അതിന് റെയിൽവേ സ്‌റ്റേഷൻ തെരഞ്ഞെടുത്തതിലും ഗുഡാലോചനയുണ്ട്. പൊതുവിൽ മന്ത്രിമാർക്കെതിരായ കരിങ്കൊടി പ്രതിഷേധവും മറ്റും ഒൗദ്യോഗിക പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ഉണ്ടാകുന്നത്. കണ്ണൂരിൽ മന്ത്രി ട്രെയിനിൽ പോകാൻ ഒരുങ്ങുന്പോഴാണ് അക്രമിച്ചത്. റെയിൽവേ സ്‌റ്റേഷനിൽ പൊലീസ് സുരക്ഷ കാര്യമായി ഉണ്ടാകില്ല എന്നറിഞ്ഞാണ് അക്രമം.
മന്ത്രിവസതിയിൽ റീത്തുവച്ചതിനെ ന്യായികരിച്ച വി ഡി സതീശൻ അടക്കമുള്ള നേതാക്കളുടെ ഒത്താശയാണ് ഇതിനുപിന്നിൽ. മുൻപ് മുഖ്യമന്ത്രിയെ പോലും വിമാനത്തിൽ അക്രമിക്കാൻ കോൺഗ്രസുകാർ ശ്രമിച്ചു. അവരെയും ന്യായീകരിക്കാനാണ് കോൺഗ്രസ് നേതൃത്വം അന്ന് ശ്രമിച്ചത്. ഇത്തരത്തിലുള്ള പിന്തുണയാണ് ചാവേർ മാതൃകയിലുള്ള പ്രതിഷേധം സംഘടിപ്പിക്കാൻ കോൺഗ്രസുകാർ തയ്യാറാകുന്നത്. ഇത്തരത്തിൽ കലാപം വിതച്ച് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാണ് യുഡിഎഫ് ശ്രമിക്കുന്നത് എങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കും എന്നും കെ കെ രാഗേഷ് വാർത്താകുറിപ്പിൽ പറഞ്ഞു.