അനധികൃത ചെങ്കൽ ഖനനം : വെള്ളോറ, പാണപ്പുഴ വില്ലേജുകളിൽ മിന്നൽ പരിശോധന നടത്തി : രണ്ട് ലക്ഷത്തിലേറെ രൂപ പിഴ ഈടാക്കി
കണ്ണൂർ ജില്ലയിലെ വെള്ളോറ, കക്കറ, പാണപ്പുഴ വില്ലേജ് പരിധികളിൽ വ്യാപകമായി നടക്കുന്ന അനധികൃത ചെങ്കൽ ഖനനത്തിനെതിരെ കർശന നടപടിയുമായി വിവിധ വകുപ്പുകളുടെ സംയുക്ത സംഘം. ഇവിടെ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടുലക്ഷത്തിലധികം രൂപ പിഴ ഈടാക്കി.
പരിയാരം : കണ്ണൂർ ജില്ലയിലെ വെള്ളോറ, കക്കറ, പാണപ്പുഴ വില്ലേജ് പരിധികളിൽ വ്യാപകമായി നടക്കുന്ന അനധികൃത ചെങ്കൽ ഖനനത്തിനെതിരെ കർശന നടപടിയുമായി വിവിധ വകുപ്പുകളുടെ സംയുക്ത സംഘം. ഇവിടെ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടുലക്ഷത്തിലധികം രൂപ പിഴ ഈടാക്കി.
വെള്ളോറ, പാണപ്പുഴ വില്ലേജ് പരിധികളിലെ കോയിപ്ര, ബക്കളംപാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ യാതൊരുവിധ പെർമിറ്റുകളുമില്ലാതെ വലിയ തോതിൽ ചെങ്കൽ ഖനനവും കടത്തും നടക്കുന്നതായി നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതിന്റെ ഭാഗമായി റവന്യൂ, പോലീസ്, മോട്ടോർ വാഹന വകുപ്പ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പുകൾ കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ വിനോദ് കുമാറിന്റെ ഏകോപനത്തിൽ പ്രത്യേക സംയുക്ത സംഘത്തിന് രൂപം നൽകിയാണ് പരിശോധന നടത്തിയത്.
വെള്ളോറ, കക്കറ, പാണപ്പുഴ പ്രദേശങ്ങളിൽ വാഹന പരിശോധനയും ക്വാറി പരിശോധനയും നടത്തിയ സംഘം പത്തോളം ചരക്ക് വാഹനങ്ങൾ വിശദമായി പരിശോധിച്ചു. ഇതിൽ അമിതഭാരം കയറ്റി സർവീസ് നടത്തിയ അഞ്ച് വാഹനങ്ങൾ തടയുകയും മോട്ടോർ വാഹന വകുപ്പ് പിഴയിനത്തിൽ 95,750 രൂപ ഈടാക്കുകയും ചെയ്തു. കൂടാതെ, മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ നിയമാനുസൃതമായ പെർമിറ്റോ പാസോ ഇല്ലാതെ അനധികൃതമായി ചെങ്കൽ കടത്തിയ ആറ് വാഹനങ്ങൾ പിടികൂടി അവരിൽ നിന്ന് 1,10,000 രൂപ പിഴ ഈടാക്കി.
സംയുക്ത പരിശോധനാ സംഘത്തിൽ ജിയോളജിസ്റ്റ് വിജയ, പാണപ്പുഴ വില്ലേജ് ഓഫീസർ എം.പ്രദീപൻ, വെള്ളോറ വില്ലേജ് ഓഫീസർ ബി.പത്മനാഭൻ, പെരിങ്ങോം പോലീസ് സ്റ്റേഷൻ എസ്.ഐ ടി.വി.ചന്ദ്രൻ, പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ്.ഐ ശ്രീകുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ എം.ജി.സുധീഷ്, കെ.സബിൻ, അഖിലേഷ് കെ. ബാലൻ, വി.വി.നികേത് എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ പരിശോധനകൾ തുടരുമെന്ന് കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ വിനോദ് കുമാർ അറിയിച്ചു.