ക്ഷേത്രഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നിര്‍ബാധം പട്ടയം നല്‍കുന്നത് അവസാനിപ്പിക്കണം: ഹിന്ദുഐക്യവേദി

ക്ഷേത്രഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നിര്‍ബാധം പട്ടയം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന്  ഹിന്ദുഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 

കണ്ണൂര്‍: ക്ഷേത്രഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നിര്‍ബാധം പട്ടയം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന്  ഹിന്ദുഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ക്ഷേത്രഭൂമികള്‍ക്ക് നിര്‍ബാധം പട്ടയം നല്‍കുന്നത് അത്യന്തം പ്രതിഷേധാര്‍മാണ്. കണ്ണൂരില്‍ നിന്ന് മാത്രം ഏക്കര്‍ കണക്കിന് ക്ഷേത്രഭൂമികളാണ്  യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഹൈക്കോടതിയുടെ വിധികളും നിര്‍ദേശങ്ങളും  ഭൂനിയമങ്ങളും ഒക്കെ അവഗണിച്ച് കൊണ്ട് സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതിയിരിക്കുന്നത്. 

ദേവനെയും ദേവന്റെ സ്വത്ത് വകകളയും സംരക്ഷിക്കുന്നതിനുള്ള അതോറിറ്റിയാണ് ദേവസ്വം ബോര്‍ഡുകള്‍. എന്നാല്‍ ദേവസ്വത്തിന്റെ ഭാഗത്ത് നിന്ന് ക്ഷേത്ര ഭൂമികള്‍ സംരക്ഷി ക്കുന്നതിനോ അന്യാധീനപ്പെട്ട ഭൂമികള്‍ തിരിച്ചു പിടിക്കുന്നതിനോ ഉള്ള യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്നത് അത്യന്തം ആശങ്കാജനകവും പ്രതിഷേധാര്‍ഹവുമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

 ഇത്തരമൊരു സാഹചര്യത്തില്‍ മുഴുവന്‍ ഹിന്ദു സമൂഹത്തിന്റെയും ആശങ്കകള്‍ പരിഹരിക്കുവാന്‍ ദേവസ്വം ബോര്‍ഡും ക്ഷേത്ര കമ്മിറ്റികളും ജാഗ്രത പാലിക്കുകയും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും വേണമെന്നും അന്യാധീനപ്പെട്ട മുഴുവന്‍  ക്ഷേത്ര ഭൂമികള്‍ തിരികെ പിടിക്കുന്നതിന് വേണ്ട നടപടികള്‍ അടിയന്തരമായി ചെയ്യണമെന്നും സമ്മേനം ആവശ്യപ്പെട്ടു. 


ലഹരിക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും ആത്മാര്‍ത്ഥമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മറ്റൊരു പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.  കേരള സമൂഹത്തില്‍ അനുദിനമെന്നവണ്ണം സംഭവിച്ച് കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിനും അക്രമത്തിനും അറുതി വരുത്തുവാന്‍ സമൂഹവും ഉത്തരവാദപ്പെട്ട സ4ക്കാര്‍ സംവിധാനങ്ങളും ജാഗ്രതയോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. കുടുംബ ബന്ധങ്ങള്‍ക്കും മൂല്യധിഷ്ടിത ജീവിതത്തിനും പ്രാമുഖ്യം നല്‍കാതെ ആചാരാനുഷ്ടാനങ്ങള്‍ക്കും നേരെ നടക്കുന്ന അവഹേളനവും പുതുതലമുറയെ കുത്തഴിഞ്ഞ ജീവിതത്തിലേക്ക് നയിച്ചതെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. 


ജില്ല പ്രസിഡന്റ് ഡോ. വി.എസ്. ഷേണായി  അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം അവധൂതാശ്രമം സ്വാമി വിനോദ് ഉദ്ഘാടനം ചെയ്തു. സമാപന സഭയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന്‍  തില്ലങ്കേരി മുഖ്യ പ്രഭാഷണം  നടത്തി. ആര്‍എസ്എസ് ഉത്തര പ്രാന്ത കാര്യകാരി സദസ്യന്‍ വി. ശശിധരന്‍, സംസ്ഥാന  സെക്രട്ടറി പി.വി. ശ്യാം മോഹന്‍, ഉത്തര  മേഖല സംഘടന സെക്രട്ടറി എ.എം. ഉദയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പി. സതീശന്‍ സ്വാഗതവും പ്രസന്ന ശശിധരന്‍ നന്ദിയും പറഞ്ഞു.