ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖയുടെ മരണം : ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസ് ഉപരോധിച്ചു
യുഡിഎഫ് സർക്കാറിന്റെ സ്ഥലംമാറ്റത്തിന്റെ ഇരയായ ചൊക്ലി ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ ലേഖയുടെ മരണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് ഉപരോധിച്ചു.
കണ്ണൂർ : യുഡിഎഫ് സർക്കാറിന്റെ സ്ഥലംമാറ്റത്തിന്റെ ഇരയായ ചൊക്ലി ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ ലേഖയുടെ മരണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് ഉപരോധിച്ചു. ജില്ലാസെക്രട്ടറി മുഹമ്മദ് അഫ്‌സൽ, സംസ്ഥാന കമ്മിറ്റിയംഗം എ എം അഖിൽ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി അഖിൽ, വൈഷ്‌ണവ് മഹേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം പി വി വീനീത്, ബ്ലോക്ക് പ്രസിഡന്റ് സനന്ത് കുമാർ എന്നിവർ നേതൃത്വം കൊടുത്തു.
യുഡിഎഫ് സർക്കാറിന്റെ കണ്ണിൽ ചോരയില്ലാത്ത സ്ഥലംമാറ്റത്തിന്റെ ഇരയായ ചൊക്ലി ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ ലേഖയുടെ മരണത്തിൽ ബഹുജനരോഷം ഉയരണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
. ‘റെഡിയായി ഇരുന്നോളൂ, സ്ഥലംമാറ്റമുണ്ടാകു’മെന്ന് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയതിന് പിന്നാലെയുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ ദിവസം കാസർകോട്ട് ഒരു ജീവനക്കാരി ജീവനൊടുക്കി.
പരിയാരത്ത് എൻജിഒ അസോസിയേഷൻ നേതാക്കളുടെ ഭീഷണിയിൽ ഡോക്ടർ കുഴഞ്ഞ് വീണ് ചികിത്സയിലാണ്. ഭരണാനുകൂല സംഘടനകളുടെ തേർവാഴ്‌ചയാണ് ഇപ്പോൾ സർക്കാർ ഓഫീസുകളിൽ ജില്ലയിൽ അഞ്ഞൂറിലധികം പേരെ ആരോഗ്യ വകുപ്പിൽ മാത്രം സ്ഥലം മാറ്റി. ഭരണാനുകൂല സംഘടനകളുടെ ലിസ്‌റ്റ് നോക്കിയാണ് നാട്ടിൽ പൊതുഭരണമെങ്കിൽ ഡിവൈഎഫ്‌ഐ കാഴ്‌ചക്കാരായി നോക്കി നിൽക്കില്ല. ബഹുജനങ്ങളെ അണിനിരത്തി, ഓഫീസുകൾ ഉപരോധിക്കുമെന്നും പ്ര്‌സതാവനയിൽ പറഞ്ഞു.