തളിപറമ്പ് ആടിക്കും പാറയിൽ ഗോഡൗൺ കത്തി നശിച്ചു : ലക്ഷങ്ങളുടെ നഷ്ടം
തളിപ്പറമ്പ് : തളിപറമ്പിലെ ഗോഡൗണിൽ വൻ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടം. കാര്യാമ്പലം ആടിക്കുംപാറയിലെ സെൻട്രാ സെന്റർ എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തിങ്കളാഴ്ച്ച വൈകിട്ട് നാലുമണിയോടെ തീപിടുത്തമുണ്ടായത്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ഇംപോർട്ടഡ് ഫർണിച്ചർ, ബാഗ് തുടങ്ങിയ ഇനങ്ങളായിരുന്നു ഗോഡൗണിൽ സ്റ്റോക്ക് ചെയ്തിരുന്നത്.
വിവരമറിഞ്ഞ ഉടൻതന്നെ വ്യാപാരിനേതാവ് കെ.എസ്.റിയാസ് സ്ഥലത്തെത്തിയിരുന്നു. അദ്ദേഹമാണ് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചത്. ഉടൻ തന്നെ തളിപ്പറമ്പ് ഫയർ ഫോഴ്സ് കേന്ദ്രത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി.കെ.നിതീഷ്, അസി.സ്റ്റേഷൻ ഓഫീസർ കെ.ഹരിനാരായണൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് സേനാംഗങ്ങളാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സീനിയർ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ ഇൻ ചാർജ് പി.വി.ഗിരീഷ്, ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ എം.ജി.വിനോദ് കുമാർ, വൈശാഖ് പ്രകാശൻ, പി.വിപിൻ, കെ.ധനേഷ്, എ.സിനീഷ്, കെ.വി.മഹേഷ്, എം.എസ്. വൈഷ്ണവ്, അക്ഷയ് ബാലകൃഷ്ണൻ, അക്ഷയ് പ്രകാശൻ, കെ.കെ.അക്ഷയ്, കെ.വി.ഹരികുമാർ, വിഷ്ണു.പി രമേഷ്, വി.അമൽ, ഹോംഗാർഡ്മാരായ പുരുഷോത്തമൻ, കെ.ലക്ഷ്മണൻ എന്നിവരാണ് അഗ്നിശമനസംഘത്തിൽ ഉണ്ടായിരുന്നത്.
മർച്ചന്റ് അസോസിയേഷന്റെയും യൂത്ത് ലീഗിന്റെയും വൈറ്റ് ഗാർഡിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് തീ അണച്ചത്. ബാക്കിയുള്ള തീപിടിക്കാത്ത സാധനങ്ങൾ മാറ്റി വെക്കാൻ സാധിച്ചത് നഷ്ടത്തിന്റെ അളവ് കുറച്ചിട്ടുണ്ട്.
ലത്തീഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.പി.എം.സബിഹ്, പി.എം.ബിലാൽ, പി.കെ.സഹൽ എന്നിവർ പങ്കാളികളായ സ്ഥാപനമാണ് സെൻട്രാ സെന്റർ.
തളിപറമ്പ് നഗരസഭ ചെയർപേഴ്‌സൻ പി.കെ.സുബൈർ, കൗൺസിലർമാരായ പി.സി.നസീർ, കെ.അനീഷ്‌കുമാർ, മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ വി.താജുദ്ദീൻ, ടി.ജയരാജ്, കെ.പി.ലുഖ്മാൻ, വാഹിദ് പനാമ, യൂത്ത് വിംഗ് പ്രസിഡന്റ് ബി.ശിഹാബ്, യൂത്ത്‌ലീഗ്, വൈറ്റ്ഗാർഡ് ഭാരവാഹികൾ എന്നിവർ വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. മാസങ്ങൾക്ക് മുൻപ് തളിപറമ്പ് നഗരത്തിലെ ഷോപ്പിങ് കോംപ്ളക്സ് കത്തി നശിച്ചു കോടികളുടെ നഷ്‌ടമുണ്ടായിരുന്നു.