മാരകരോഗം ബാധിച്ച യുവാവും കുടുംബവും ജപ്തിഭീഷണിയിൽ, സർക്കാരിൻ്റെ കനിവ് തേടി ഗംഗാധരനും കുടുംബവും
മാരക രോഗിയായ യുവാവിന് സഹകരണ ബാങ്കിൻ്റെ ജപ്തി ഭീഷണിയെന്ന് പരാതി. കരിവെള്ളൂർ കുണിയൻ കിഴക്കിലെ കാഞ്ഞിരപ്പുഴ വീട്ടിൽ പി.വി ഗംഗാധരനാണ് (46) കരിവെള്ളൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണക്കുന്ന് ബ്രാഞ്ചിൽ നിന്നും ജപ്തിഭീഷണി നേരിടുന്നത്.
കണ്ണൂർ : മാരക രോഗിയായ യുവാവിന് സഹകരണ ബാങ്കിൻ്റെ ജപ്തി ഭീഷണിയെന്ന് പരാതി. കരിവെള്ളൂർ കുണിയൻ കിഴക്കിലെ കാഞ്ഞിരപ്പുഴ വീട്ടിൽ പി.വി ഗംഗാധരനാണ് (46) കരിവെള്ളൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണക്കുന്ന് ബ്രാഞ്ചിൽ നിന്നും ജപ്തിഭീഷണി നേരിടുന്നത്. നവംബർ 11 ന് താമസിക്കുന്ന വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന് കാണിച്ച് സഹകരണ ബാങ്ക് അധികൃതർ നോട്ടീസ് നൽകിയതായി ഗംഗാധരൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഏഴു ലക്ഷം രൂപയാണ് ഗംഗാധരൻ വസ്തു പണയത്തിൽ ഇവിടെ നിന്നും വായ്പയെടുത്തത്. ആദ്യം ഓട്ടോറിക്ഷ തൊഴിലാളിയും പിന്നീട് പഴം പച്ചക്കറി വിൽപ്പനക്കാരനുമായി ജോലി ചെയ്തു വരികയായിരുന്നു. ഈ വേളയിൽ കൃത്യമായി തിരിച്ചടവ് നടത്തിയിരുന്നു. എന്നാൽ രക്താർബുദ ബാധിതനായപ്പോൾ ജോലിക്ക് പോകാൻ കഴിയാതെയായി. ഇതിൻ്റെ കൂടെ രണ്ട് കിഡ്നികളും പ്രവർത്തനരഹിതമായി. ഇതോടെ വീടിന് പുറത്തിറങ്ങാൻ കഴിയാതെയായി ഭാര്യയും മക്കളും വയോധികയായ അമ്മയുമടങ്ങുന്ന കുടുംബമാണ് വീട്ടിൽ കഴിയുന്നത്. ഒരു മാസം മംഗ്ളൂരിലെ ആശുപത്രിയിൽ ചികിത്സ നടത്തുന്നതിനായി 15,000 രൂപയെങ്കിലും വേണം നാട്ടുകാരുടെ നേതൃത്വത്തിത്ര ചികിത്സാസഹായ കമ്മിറ്റി രുപീകരിച്ചു സ്വരൂപിച്ചു തരുന്ന സഹായത്താലാണ് ഇതുവരെ മുൻ പോട്ടു പോയത്.
ഭാര്യ ആസ്തമ രോഗിയാണ് 'അതൊന്നും വക വയ്ക്കാതെ അവർ ചെറിയ ജോലിക്ക് പോകുന്നതുകൊണ്ടാണ് കുടുംബം കഷ്ടിച്ചു കഴിഞ്ഞു പോകുന്നത്. ജപ്തി നടപടിയിൽ കാലതാമസം അനുവദിക്കാൻ മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല വരുന്ന മാസം ഒരു സർജറി കൂടിയുണ്ട്. ഇതിന് പണമില്ലാത്ത സാഹചര്യത്തിലാണ് ജപ്തിനടപടി കൂടി വരുന്നതെന്ന് പി.വി ഗംഗാധരൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഭാര്യ കെ. സീമയും പങ്കെടുത്തു.