അടിത്തറ ഭദ്രം; തിരിച്ചടികൾ പരിശോധിക്കും: കെ കെ രാഗേഷ്‌

ല്ലയിൽ എൽഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്നും ജില്ലാപഞ്ചായത്ത്‌, നഗരസഭാ, ബ്ലോക്ക്‌ ഡിവിഷനുകളിലെ വിജയം വിലയിരുത്തിയാൽ അക്കാര്യം മനസിലാകുമെന്നും സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. മലയോര മേഖലയിലും മറ്റും കഴിഞ്ഞ ഇടതു തരംഗത്തിൽ പിടിച്ചെടുത്ത ചില പഞ്ചായത്തുകൾ ഇത്തവണ നഷ്ടമായിട്ടുണ്ട്‌. അവ എന്തുകൊണ്ടാണ്‌ നഷ്ടമായത്‌ എന്നത്‌ സംബന്ധിച്ച്‌ കൃത്യമായ പരിശോധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 

കണ്ണൂർ: ജില്ലയിൽ എൽഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്നും ജില്ലാപഞ്ചായത്ത്‌, നഗരസഭാ, ബ്ലോക്ക്‌ ഡിവിഷനുകളിലെ വിജയം വിലയിരുത്തിയാൽ അക്കാര്യം മനസിലാകുമെന്നും സിപിഐ എം ജില്ലാസെക്രട്ടറി കെ കെ രാഗേഷ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. മലയോര മേഖലയിലും മറ്റും കഴിഞ്ഞ ഇടതു തരംഗത്തിൽ പിടിച്ചെടുത്ത ചില പഞ്ചായത്തുകൾ ഇത്തവണ നഷ്ടമായിട്ടുണ്ട്‌. അവ എന്തുകൊണ്ടാണ്‌ നഷ്ടമായത്‌ എന്നത്‌ സംബന്ധിച്ച്‌ കൃത്യമായ പരിശോധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിൽ 10 തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിപക്ഷമില്ലാത്ത വിധത്തിലാണ്‌ എൽഡിഎഫ്‌ ജയിച്ചത്‌. ആന്തൂർ നഗരസഭയിലും പാനൂർ ബ്ലോക്കിലും എട്ട്‌ ഗ്രാമപഞ്ചായത്തിലും പ്രതിപക്ഷമില്ല. യുഡിഎഫിന്‌ ഒരുസീറ്റ്‌ മാത്രം കിട്ടിയ പഞ്ചായത്തുകളുമുണ്ട്‌. ജില്ലാ പഞ്ചായത്തിൽ ഒരുസീറ്റ്‌ കൂട്ടി, 18 ഡിവിഷനിൽ എൽഡിഎഫ്‌ ജയിച്ചു. നഗരസഭകളിൽ കഴിഞ്ഞ തവണത്തെ അതേ അവസ്ഥ നിലനിർത്താനായി. ഇരിട്ടി നഗരസഭയിലടക്കം സീറ്റെണ്ണവും കൂട്ടി. യുഡിഎഫ്‌ ജയിച്ച തളിപ്പറമ്പ്‌, ശ്രീകണ്‌ഠാപുരം നഗരസഭകളിലും എൽഡിഎഫ്‌ സീറ്റ്‌ കൂട്ടി. ഇരിട്ടി ബ്ലോക്കിലും ഇത്തവണ ഭൂരിപക്ഷം ഉറപ്പിച്ചു. കടന്പൂർ പഞ്ചായത്ത്‌ പിടിച്ചെടുത്തു. കാര്യമായ ഭൂരിപക്ഷമില്ലാതിരുന്ന മുഴുപ്പിലങ്ങാട്ട്‌ ഇത്തവണ മികച്ച ഭൂരിപക്ഷമായി. 

യുഡിഎഫ്‌ കാലത്ത്‌, അവർക്ക്‌ ജയിക്കാൻ പാകത്തിലാണ്‌ കണ്ണൂർ കോർപറേഷൻ നിലവിൽ വന്നത്‌. യുഡിഎഫിൽ വലിയ നിലയിലുള്ള വിഭാഗീയ പ്രശ്‌നങ്ങൾ നിലനിന്ന സമയത്താണ്‌ ഒരിക്കൽ ഒപ്പത്തിനൊപ്പം വന്നത്‌. ഇത്തവണ ശക്തമായ മത്സരം നടത്താൻ കഴിഞ്ഞെങ്കിലും അതിനനുസരിച്ചുള്ള മുന്നേറ്റമുണ്ടാക്കാൽ എൽഡിഎഫിന്‌ കഴിഞ്ഞില്ല. അക്കാര്യത്തിലും വിശദ പരിശോധന നടത്തും


വർഗീയ കക്ഷികളെയും മതരാഷ്ട്രവാദികളെയും കൂട്ടിയോജിപ്പിച്ച്‌ ഇടതുപക്ഷത്തിനെ തോൽപ്പിക്കാനുള്ള ബോധപൂർവമായ ശ്രമവും യുഡിഎഫ്‌ നടത്തിയതായി കെ കെ രാഗേഷ്‌ പറഞ്ഞു. രണ്ടോ മൂന്നോ സീറ്റിൽ മുന്നിൽ നിൽക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫിനെ പരാജയപ്പെടുത്താൻ വർഗീയ ശക്തികൾ യോജിച്ച നീക്കമുണ്ടാക്കി. ഇരിട്ടി നഗരസഭയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‌ കിട്ടിയ വോട്ട്‌ ഇത്തവണയില്ല. ഇടതുപക്ഷം ശക്തമായ മത്സരം നടത്തുന്ന പ്രത്യേക മേഖലകളിൽ ബിജെപി, എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി പോലുള്ള പാർടികൾ വോട്ടുകൾ കൃത്യമായി ഇടതുപക്ഷത്തിനെതിരെ നൽകിയിട്ടുണ്ട്‌. തിരിച്ച്‌ യുഡിഎഫും വോട്ടുനൽകിയാതായി കെ കെ രാഗേഷ്‌ പറഞ്ഞു