പകർച്ചപനി കേസുകൾ വർദ്ധിക്കുന്നു ..! കണ്ണൂർ ആസ്റ്റർ മിംസിൽ പ്രത്യേക ഈവനിംഗ് ഫീവർ ക്ലിനിക് ആരംഭിച്ചു

മേഖലയിൽ പനിബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രോഗികൾക്ക് സുഗമമായ ചികിത്സ ഉറപ്പാക്കുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രത്യേക ഈവനിംഗ് ഫീവർ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. വൈകിട്ട് 4:30 മുതൽ പ്രവർത്തിക്കുന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം എമർജൻസി മെഡിസിൻ ഡയറക്ടർ ഡോ. ജിനേഷ് വീട്ടിലകത്ത് നിർവഹിച്ചു. ചടങ്ങിൽ ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. അനൂപ് നമ്പ്യാർ, സി.എം.എസ് ഡോ. സുപ്രിയ രഞ്ജിത്ത്, എമർജൻസി വിഭാഗം മേധാവി ഡോ. അഖിൽ പുത്തലത്ത് എന്നിവർ പങ്കെടുത്തു. 

 

കണ്ണൂർ: മേഖലയിൽ പനിബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രോഗികൾക്ക് സുഗമമായ ചികിത്സ ഉറപ്പാക്കുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രത്യേക ഈവനിംഗ് ഫീവർ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. വൈകിട്ട് 4:30 മുതൽ പ്രവർത്തിക്കുന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം എമർജൻസി മെഡിസിൻ ഡയറക്ടർ ഡോ. ജിനേഷ് വീട്ടിലകത്ത് നിർവഹിച്ചു. ചടങ്ങിൽ ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. അനൂപ് നമ്പ്യാർ, സി.എം.എസ് ഡോ. സുപ്രിയ രഞ്ജിത്ത്, എമർജൻസി വിഭാഗം മേധാവി ഡോ. അഖിൽ പുത്തലത്ത് എന്നിവർ പങ്കെടുത്തു. 

കാലവർഷത്തോടനുബന്ധിച്ച് സാധാരണയായി കണ്ടുവരാറുള്ള ഡെങ്കിപ്പനി, ഇൻഫ്ലുവൻസ, എലിപ്പനി, ഷിഗെല്ല തുടങ്ങിയ പകർച്ചവ്യാധികളുടെ വ്യാപനം കണക്കിലെടുത്താണ് എമർജൻസി വിഭാഗത്തിന്റെ കീഴിൽ പുതിയ ക്ലിനിക് സജ്ജീകരിച്ചിരിക്കുന്നത്. നിലവിൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തുന്നവരിൽ ഭൂരിഭാഗവും ഗുരുതരമല്ലാത്ത പനി ബാധിച്ചവരാണ്. ഇവർ ഒരേസമയം എത്തുമ്പോഴുണ്ടാകുന്ന തിരക്ക് ഒഴിവാക്കാനും ഒപി അടിസ്ഥാനത്തിൽ വേഗത്തിൽ ചികിത്സ ഉറപ്പാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഇതിനായി പ്രത്യേക ലാബ് സൗകര്യവും രോഗലക്ഷണങ്ങളുടെ തീവ്രതയനുസരിച്ച് രോഗികളെ തരംതിരിക്കുന്ന പരിചരണ പാതയും തയാറാക്കിയിട്ടുണ്ട്. ഇതുവഴി സാധാരണ പനിക്കാർക്ക് ദീർഘനേരം കാത്തുനിൽക്കാതെ മരുന്ന് വാങ്ങി മടങ്ങാമെന്നും, തീവ്രപരിചരണം ആവശ്യമുള്ളവർക്കായി എമർജൻസി വിഭാഗത്തിലെ കിടക്കകളും ജീവനക്കാരുടെ സേവനവും പൂർണ്ണമായി വിനിയോഗിക്കാൻ സാധിക്കുമെന്നും ഡോ. അഖിൽ പുത്തലത്ത് വ്യക്തമാക്കി.

പനി പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കൃത്യമായ ചികിത്സാ സൗകര്യങ്ങൾ ആശുപത്രിയിൽ സജ്ജമാണെന്നും കണ്ണൂർ ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. അനൂപ് നമ്പ്യാർ അറിയിച്ചു. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് മുൻകൂട്ടി കണ്ട് ഒപി, എമർജൻസി സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും രോഗീ പരിചരണം സുഗമമാക്കാനും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ  വ്യക്തമാക്കി.