മൂന്ന് വയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ ബൾബ് പുറത്തെടുത്ത് കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിലെ ഡോക്ടർമാർ
ടിവി റിമോട്ടിന്റെ ബൾബ് ശ്വാസനാളത്തിൽ കുടുങ്ങി മൂന്ന് വയസ്സുള്ള കുട്ടിക്ക് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ
തളിപ്പറമ്പ് : ടിവി റിമോട്ടിന്റെ ബൾബ് ശ്വാസനാളത്തിൽ കുടുങ്ങി മൂന്ന് വയസ്സുള്ള കുട്ടിക്ക് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ പുതുജീവൻ.മാതമംഗലത്തുള്ള മൂന്നു വയസ്സുകാരനായ കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ടിവി റിമോട്ടിന്റെ എൽഇഡി ബൾബാണ് പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ശിശു ശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടർമാർ നീക്കം ചെയ്തു.
വളരെ സങ്കീർണ്ണമായ ബ്രോങ്കോസ്കോപ്പി ശസ്ത്രക്രിയയ്ക്കാണ് ശിശു ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. വരുൺ ശബരി നേതൃത്വം നൽകിയത്. ഡോ. അനു, ഡോ.നാഗദിവ്യ എന്നിവർ അനസ്തേഷ്യ നൽകി. സിസ്റ്റർ ബബിത സഹായിയായി. ശ്വാസതടസ്സ ലക്ഷണങ്ങളുമായി വന്ന കുട്ടിയെ ബ്രോങ്കോസ്കോപ്പിയിലൂടെ എൽഇഡി ബൾബ് നീക്കം ചെയ്യുകയും പിറ്റേദിവസം തന്നെ വീട്ടിലേക്ക് വിടുതൽ ചെയ്യുകയും ചെയ്തു.
കളിക്കോപ്പുകളിലും മറ്റുമുള്ള ചെറിയ ഭാഗങ്ങൾ പലപ്പോഴും ഇതുപോലെ ശ്വാസനാളത്തിൽ കുടുങ്ങി ജീവൻ തന്നെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.സുദീപ് പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ ചിലവേറിയ നടപടിക്രമമാണ് വളരെ ചുരുങ്ങിയ ചിലവിൽ ചെയ്തത്. ബ്രോങ്കോസ്കോപ്പിക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ, നഴ്സിംഗ് വിഭാഗം ജീവനക്കാർ, ഓപ്പറേഷൻ തീയേറ്റർ ജീവനക്കാർ എന്നിവരെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് അഭിനന്ദിച്ചു.