ടി ഐ മധുസൂദനനേറ്റ കനത്ത പ്രഹരം; വി കുഞ്ഞികൃഷ്ണന്റെ വിജയത്തില്‍ ഞെട്ടി സിപിഐഎം കേന്ദ്രങ്ങള്‍

 യുഡിഎഫ് പിന്തുണയോടെ പയ്യന്നൂരില്‍  മത്സരിച്ച വി കുഞ്ഞികൃഷ്ണന്റെ വിജയത്തില്‍ ഞെട്ടി  സിപിഐഎം കേന്ദ്രങ്ങള്‍. 7487 വോട്ടിനാണ് മണ്ഡലത്തില്‍ കുഞ്ഞികൃഷ്ണന്‍ ജയിച്ചത്. പയ്യന്നൂരില്‍ ധന്‍രാജ് രക്തസാക്ഷി ഫണ്ട് ടി ഐ മധുസൂദനന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തട്ടിയെടുത്തുവെന്ന് ആരോപിച്ചായിരുന്നു കുഞ്ഞികൃഷ്ണന്‍ സിപിഐഎമ്മില്‍ നിന്നും പുറത്തുവന്നത്. ധനരാജിന്റെ നാട്ടിലടക്കം സിപിഐഎമ്മിന് വലിയ വോട്ട് ചോര്‍ച്ച ഉണ്ടായെന്നാണ് കണക്ക്.

 

 കണ്ണൂര്‍:  യുഡിഎഫ് പിന്തുണയോടെ പയ്യന്നൂരില്‍  മത്സരിച്ച വി കുഞ്ഞികൃഷ്ണന്റെ വിജയത്തില്‍ ഞെട്ടി  സിപിഐഎം കേന്ദ്രങ്ങള്‍. 7487 വോട്ടിനാണ് മണ്ഡലത്തില്‍ കുഞ്ഞികൃഷ്ണന്‍ ജയിച്ചത്. പയ്യന്നൂരില്‍ ധന്‍രാജ് രക്തസാക്ഷി ഫണ്ട് ടി ഐ മധുസൂദനന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തട്ടിയെടുത്തുവെന്ന് ആരോപിച്ചായിരുന്നു കുഞ്ഞികൃഷ്ണന്‍ സിപിഐഎമ്മില്‍ നിന്നും പുറത്തുവന്നത്. ധനരാജിന്റെ നാട്ടിലടക്കം സിപിഐഎമ്മിന് വലിയ വോട്ട് ചോര്‍ച്ച ഉണ്ടായെന്നാണ് കണക്ക്. പയ്യന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി ഐ മധുസൂദനന് മണ്ഡലത്തില്‍ നേരിട്ടത് കനത്ത തിരിച്ചടിയാണ്. 

സ്വന്തം ബൂത്തില്‍ പോലും മധുസൂദനന്‍ പിന്നില്‍പ്പോയി. 106ാം നമ്പര്‍ ബൂത്തില്‍ വി കുഞ്ഞികൃഷ്ണന് 292 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ടി ഐ മധുസൂദനന് അതേ ബൂത്തില്‍ ലഭിച്ചത് 207 വോട്ടുകളാണ്. ധനരാജ് ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സിപിഐഎം തയ്യാറാകാതെ മധുസൂദനനെ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

2021ല്‍ കുന്നുരുവിലെ രണ്ട് ബൂത്തുകളില്‍ നിന്ന്  യുഡിഎഫിന്  426 വോട്ടുകള്‍ മാത്രമായിരുന്നു ലഭിച്ചത്. എന്നാല്‍ ഇത്തവണ 825വോട്ടുകളാണ് ബൂത്തില്‍ യുഡിഎഫിന് വിജയിച്ചത്. എന്നാല്‍ 2021ല്‍ എല്‍ഡിഎഫിന് 1315 വോട്ടുകള്‍ ലഭിച്ചിടത്ത് ഇത്തവണ അത് 876 വോട്ടിലേക്ക് ചുരുങ്ങി. 1985 മുതല്‍ സിപിഐഎം ഏരിയാ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞികൃഷ്ണന്‍ 2024ല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും അംഗമായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം, കോഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡംഗം എന്നിങ്ങനെ പ്രവര്‍ത്തിച്ചു.