ചാലയില്‍ ഓണ്‍ ലൈന്‍ ഓര്‍ഡര്‍പ്രകാരം അനധികൃതമായി വില്‍പനയ്‌ക്കെത്തിച്ച വന്‍പടക്കശേഖരവുമായി എത്തിയ കണ്ടൈയ്‌നര്‍ ലോറി പിടികൂടി

 

 തലശേരി: അനധികൃതമായി വില്‍പനക്കെത്തിച്ച വന്‍പടക്കശേഖരം എടക്കാട് പൊലിസ് നടത്തിയ വാഹനപരിശോധനയില്‍ പിടികൂടി. ഓണ്‍ ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത് ശിവകാശിയില്‍ നിന്നും കണ്ടെയ്‌നര്‍ ലോറിയില്‍ എത്തിച്ച് കണ്ണൂര്‍, തലശേരി ഭാഗങ്ങളില്‍ വിഷു സീസണ്‍ കണക്കിലെടുത്ത് വില്‍പനക്കായി എത്തിച്ചതായിരുന്നു പടക്കങ്ങള്‍. 

എടക്കാട് പോലീസിന് ലഭിച്ച രഹസ്യവി വരത്തെ തുടര്‍ന്ന് ചാല ബൈപാസില്‍ വച്ചാണ്  തിങ്കളാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ കണ്ടൈയ്‌നര്‍ ലോറി കസ്റ്റഡിയിലെടുത്തത്. ലോറി സ്റ്റേഷനിലെത്തിച്ച് പരിശോധന തുടരുകയാണ് ആവശ്യമായ ലൈസന്‍സില്ലാതെയാണ് പടക്കങ്ങള്‍ എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ടൈയ്‌നര്‍ ലോറി ഡ്രൈവര്‍ക്കെതിരെ അലക്ഷ്യമായി സ്‌ഫോടക വസ്തുക്കള്‍ കൈക്കാര്യം ചെയ്തതിന് കേസെടുത്തിട്ടുണ്ട്. 

കേരളത്തില്‍ പടക്ക കച്ചവടം ചെയ്യുന്ന പടക്ക വ്യാപാരികളെ ദോഷകരമായിബാധിക്കുന്ന ഓണ്‍ലൈന്‍ കച്ചവടത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫയര്‍ വര്‍ക്സ് ഡീലേഴ്സ് അസോസിയേഷന്‍ സം സ്ഥാന പ്രസിഡണ്ട് കെ.പി.രാജീവും ജനറല്‍  സെക്രട്ടറി കെ.എം.ലെനിനും മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് വാഹനപരിശോധന ശക്തമാക്കിയത്.