കണ്ണൂർ കോർപറേഷനിൽ 2015 ലെ ചരിത്രം ആവർത്തിക്കുമെന്ന് കോൺഗ്രസ് വിമത നേതാവ് പി.കെ രാഗേഷ്

കണ്ണൂർ കോർപറേഷനിൽ 2015 ലെ ചരിത്രം ആവർത്തിക്കുമെന്ന് കോൺഗ്രസ് വിമതനും ഐക്യ ജനാധിപത്യ സംരക്ഷണ സമിതി നേതാവുമായ പി.കെ രാഗേഷ് കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 


കണ്ണൂർ : കണ്ണൂർ കോർപറേഷനിൽ 2015 ലെ ചരിത്രം ആവർത്തിക്കുമെന്ന് കോൺഗ്രസ് വിമതനും ഐക്യ ജനാധിപത്യ സംരക്ഷണ സമിതി നേതാവുമായ പി.കെ രാഗേഷ് കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. താൻ ഉൾപ്പെടെ കോർപറേഷനിലെ പന്ത്രണ്ടു വാർഡുകളിലാണ് തൻ്റെ സംഘടന മത്സരിക്കുന്നത്. ഇടതു-വലതു മുന്നണികൾക്ക് തങ്ങളുടെ സ്ഥാനാർത്ഥികളെ പിൻതുണയ്ക്കാം. ഇതിനായി ആരുടെയും പിൻതുണ സ്വീകരിക്കും. വിവിധ പാർട്ടികളിലെ വിമതരെയും സ്വതന്ത്ര സ്ഥാനാർത്ഥികളെയും തങ്ങളുടെ കൂടെ ക്ഷണിക്കുകയാണ്. 2015 ൽ ഐക്യ ജനാധിപത്യ സംരക്ഷണ സമിതിയാണ് കോർപറേഷൻ ഭരണം തീരുമാനിച്ചത്. 

അനധികൃത കെട്ടിട നിർമ്മാണമോ മറ്റു അഴിമതിയില്ലാതെയുള്ള ഭരണമാണ് അന്ന് ഐക്യ ജനാധിപത്യ സംരക്ഷണ സമിതിയുടെ നയത്തിൻ്റെ ഭാഗമായി ഇരു മുന്നണികളും നടത്തിയത്. ഇക്കുറി ഐക്യ ജനാധിപത്യ സംരക്ഷണ സമിതി മത്സരിക്കുന്നത് സമാന ചിന്താഗതിക്കാരുടെയും പാർട്ടികളുടെയും പിൻതുണയോടെയാണ്. ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യയുടെ പിൻതുണ തങ്ങൾക്കുണ്ടെന്നും പി.കെ രാഗേഷ് പറഞ്ഞു. കോൺഗ്രസിലെ കണ്ണൂർ ജില്ലാ നേതൃത്വം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ഇതിനെതിരെയാണ് തൻ്റെ പോരാട്ടം. താൻ എപ്പോഴും പാർട്ടിയുടെ  കൂടെയാണ് നേതാക്കൾക്കൊപ്പമല്ല. 

പഞ്ഞിക്കയിൽ വാർഡിലാണ് താൻ മത്സരിക്കുക. അഴിമതിരഹിത വികസന പദ്ധതിയുടെ നയപ്രഖ്യാപന രേഖ പുറത്തിറക്കിയിട്ടുണ്ട്. കോടിക്കണക്കിന് രൂപ പാഴാക്കിയിരിക്കുകയാണ് കണ്ണൂർ കോർപറേഷൻ കഴിഞ്ഞ ഭരണസമിതി. കണ്ണൂർ ടൗണിലെ പ്രധാനപ്പെട്ട എല്ലാ വാർഡുകളെയും ബന്ധിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള മാതൃകാ റോഡുകൾ നിർമ്മിക്കുമെന്ന് പി.കെ രാഗേഷ് പറഞ്ഞു. നെടുമങ്ങാവ് ഗോപാലകൃഷ്ണൻ, ഇപി മധുസൂദൻ, എൻപി പ്രദീപ് കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.