കണ്ണൂർ പയ്യാമ്പലം ബീച്ചിലെ തട്ടുകടയിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ പുഴുവെന്ന് പരാതി.- കണ്ണൂർ കോർപറേഷൻ ഹെൽത്ത് വിഭാഗം നോട്ടീസ് നൽകി

 

കണ്ണൂർ: പയ്യാമ്പലം ബീച്ചിലെ തട്ടുകടയിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ പുഴു കണ്ടെത്തിയെന്ന പരാതി ലഭിച്ചതിനെ തുടർന്ന് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തി സ്ഥാപനത്തിന് നോട്ടീസ് നൽകി. പയ്യാമ്പലം ശ്മശാനത്തിൽ മൃതദേഹവുമായി വന്ന ആംബുലൻസ് ഡ്രൈവർ കുഞ്ഞിപ്പള്ളി സ്വദേശി അൻസീർ എന്നയാളാണ് പുഴു കണ്ടെത്തിയത് സംബന്ധിച്ച പരാതി നൽകിയത്.

പുഴു കണ്ടെത്തിയതിന്റെ വീഡിയോയും അപേക്ഷകൻ കോർപ്പറേഷൻ അധികൃതർക്ക് മുമ്പാകെ നൽകി. തുടർന്ന് ഹെൽത്ത് വിഭാഗം പരിശോധന നടത്തി നോട്ടീസ് നൽകി. 

നേരത്തെ മഴക്കാല പകർച്ചവ്യാധി വ്യാപനം തടയുന്നതിനും പയ്യാമ്പലത്ത് ഭക്ഷ്യ അവശിഷ്ട മാലിന്യങ്ങളും പ്ലാസ്റ്റിക് ഡിസ്പോസിബിൾ മാലിന്യങ്ങളും കുന്നുകൂടുന്നത് കണക്കിലെടുത്തും ഷിഗെല്ല, കോളറ മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങൾ തടയുന്നതിനും , തട്ടുകടകൾ കാരണം പയ്യാമ്പലത്ത് ഉണ്ടാകുന്ന ട്രാഫിക് പ്രശ്നങ്ങൾ കണക്കിലെടുത്തും പയ്യാമ്പലത്തെ തട്ടുകടകൾ നീക്കുന്നതിന് നടപടിയെടുക്കുമെന്ന് മേയർ അറിയിച്ചിരുന്നു.