ചെറുപുഴ മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ കാണാതായ രാജേഷിൻ്റെ മൃതദേഹം കണ്ടെത്തി
മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം സ്വദേശി ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി .തേജസ്വിനി പുഴയ്ക്ക് നടുവിലെ തുരുത്തിൽ നിന്നാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം ലഭിച്ചത്.
ചെറുപുഴ: മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം സ്വദേശി ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി .തേജസ്വിനി പുഴയ്ക്ക് നടുവിലെ തുരുത്തിൽ നിന്നാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം ലഭിച്ചത്. ഇന്ന് രാവിലെ 10 മുതൽ കേരള, കർണടാക വനംവകുപ്പ് സംയുക്ത സംഘം കർണാടക വനത്തിൽ തെരച്ചിൽ നടത്തിയിരുന്നു.
രാജേഷ് രക്ഷപ്പെട്ടു വനത്തിൽ കയറിയിരിക്കാമെന്നു കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ഇതിൻപ്രകാരമാണ് വനത്തിൽ തെരച്ചിൽ ആരംഭിച്ചത്. കഴിഞ്ഞ ദിവസം മലയോരത്തുണ്ടായ കനത്ത മഴയിലും ഉരുൾ പൊട്ടലിലും മീന്തുള്ളി തുരുത്തിൽ ഒറ്റപ്പെട്ടു പോയ കോലുവള്ളിയിലെ ശബനിയിൽ ബെന്നി (61)യെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് രാജേഷിനെ കാണാതായത്.കോലുവള്ളി നോർത്തിലെ തൻറെ കൃഷിയിടത്തിൽ ശനിയാഴ്ച രാവിലെ എത്തിയതായിരുന്നു ബെന്നി. രാവിലെ 11.30 ഓടെ കർണാടക വനത്തിൽ ഉരുൾപൊട്ടി വെള്ളം കാര്യങ്കോടുപുഴയിലും ബെന്നിയുടെ കൃഷിയിടത്തിലുമെത്തി. മൂന്നോടെ കഴുത്തൊപ്പം വെള്ളത്തിലായ ബെന്നിയുടെ മൊബൈലും വെള്ളത്തിൽ പോയി.
ഒരു മരത്തിൽ പിടിച്ചു സഹായം കാത്തുനിന്ന ബെന്നിയുടെ അടുത്തേയ്ക്കാണ് റാഫ്റ്റിൽ രാജേഷും സുഹൃത്തുക്കളുമെത്തുന്നത്. റാഫ്റ്റിൽനിന്നു കയർ എറിഞ്ഞുകൊടുത്തു. ഇത് ഒരു തെങ്ങിൽ കെട്ടുന്നതിനിടയിൽ ബെന്നിയുടെ കൈവിരലിനു പരിക്കേറ്റു.കയറിൽ പിടിച്ചു ബെന്നി മുൻപിലും രക്ഷാപ്രവർത്തകർ മൂന്നുപേരും പിന്നിലുമായി പുഴ കടക്കുന്നതിനിടയിൽ ഏറ്റവും പിന്നിൽ വന്നിരുന്ന രാജേഷ് പിടി വിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. ജീവൻ രക്ഷിച്ച രാജേഷിനായി പ്രാർഥനയോടെ ബെന്നിയും ഭാര്യ ആൻസിയും കാത്തു നിന്നെങ്കിലും നീന്തൽ പരിശീലകൻ്റെ ജീവൻ പുഴയെടുക്കുകയായിരുന്നു.