വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരിക്കുന്നതിൽനിന്ന് കേന്ദ്രം പിന്മാറണം : കെയുടിസി
ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ മറവിൽ വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരിക്കാനുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് കളക്ടീവ് (കെയുടിസി) സമ്മേളനം ആവശ്യപ്പെട്ടു.
കണ്ണൂർ : ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ മറവിൽ വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരിക്കാനുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് കളക്ടീവ് (കെയുടിസി) സമ്മേളനം ആവശ്യപ്പെട്ടു.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെയാകെ തകിടം മറിക്കുകയും ഫെഡറലിസം, ഗ്രാന്റുകൾ, അക്കാദമിക് സ്വയംഭരണം, സാമൂഹിക നീതി എന്നിവയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയുംചെയ്യുന്ന നടപടിയാണിത്. ഇഉൗ നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണമുറപ്പിക്കാനും അതുവഴി നീതിപൂർവവും സമത്വവുമുൾച്ചേർന്ന വിദ്യാഭ്യാസസംവിധാനം ഉറപ്പു വരുത്തുവാനും ഒറ്റക്കെട്ടായി പ്രവർത്തിക്കാനും സമ്മേളനം ആഹ്വാനംചെയ്‌തു.
സമ്മേളനം താവക്കരയിൽ സർവകലാശാല ആസ്ഥാനത്ത് വി ശിവദാസൻ എംപി ഉദ്ഘാടനംചെയ്തു. പി ഹരീന്ദ്രൻ അധ്യക്ഷനായി. ഡോ. കെ പി അനീഷ് കുമാർ, ഡോ. പി എച്ച് ഷാനവാസ്, പി ജെ സാജു, പി സി എച്ച് ശശിധരൻ, ഡോ. വി റീജ, ഡോ. ടി കെ സിനി, ഡോ. ടി കെ പ്രസാദ്, ഡോ. രമ്യ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ഡോ. ടി കെ പ്രസാദ് (പ്രസിഡന്റ്), ഡോ. സി സി മണികണ്ഠൻ. (വൈസ് പ്രസിഡന്റ്), പി ഹരീന്ദ്രൻ (സെക്രട്ടറി), ഡോ. കെ സുനൈന (ജോ. സെക്രട്ടറി), ഡോ. കെ പി അനുപമ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.