പിലാത്തറയിൽ കാർ തട്ടിയെടുത്ത് 25 ഗ്രാം സ്വർണ്ണം കവർന്ന സംഭവത്തിൽ ആറു പേർക്കെതിരെ കേസെടുത്തു
സ്വർണ വ്യാപാരിയും കുടുംബവും സുഹൃത്തും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി 25 ഗ്രാം സ്വർണവും കാറും തട്ടിയെടുത്ത പരാതിയിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ രണ്ട് ഇന്നോവ
പിലാത്തറ: സ്വർണ വ്യാപാരിയും കുടുംബവും സുഹൃത്തും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി 25 ഗ്രാം സ്വർണവും കാറും തട്ടിയെടുത്ത പരാതിയിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ രണ്ട് ഇന്നോവ കാറുകളിലെത്തിയ കണ്ടാലറിയാവുന്ന പേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.
ഇന്നലെ പുലർച്ചെ അഞ്ചിന് പയ്യന്നൂർ സർവീസ് റോഡിൽ വെച്ചാണ് സംഭവം. മഹാരാഷ്‌ട്ര വിറ്റ സാംഗ്ളി സ്വദേശി കുമാർ ജലന്ധർ നിഗമും കുടുംബവും സഞ്ചരിച്ച കെ.എൽ 58 എ എൻ 2059 കാറാണ് തട്ടിക്കൊണ്ടുപോയത്. സ്വർണ വ്യാപാരിയായ കുമാർ ജലന്ധർ നിഗം സാംഗ്ളിയിൽ നിന്നും ഓടിച്ചു വന്ന കാർ ആറംഗ സംഘം തടഞ്ഞുനിർത്തി ഡോർ ഗ്ലാസ് തകർത്ത് ഭാര്യയേയും മക്കളെയും കൂടെയുണ്ടായിരുന്നവരെയും പുറത്തിറക്കുകയും ഭാര്യയുടെ 25 ഗ്രാം തൂക്കം വരുന്ന നക്ലേസും കാറുമായി കടന്നു കളയുകയുമായിരുന്നു..
ഈ കാർ പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ച് സാധനങ്ങൾ പുറത്തെടുത്തിട്ട് ഉപേക്ഷിക്കുകയായിരുന്നു. കാറിൽ സ്വർണം ഉണ്ടെന്ന നിഗമനത്തിലാണ് കാർ കടത്തിക്കൊണ്ടുപോയി പരിശോധിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച്ചരാവിലെ പ്രഭാത സവാരി നടത്തുന്നവരാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട് പോലീസിൽ അറിയിച്ചത്.
തലശേരിയിൽ ഉൾപ്പെടെ സ്വർണ വ്യാപാരം നടത്തുന്ന കുമാർ ജലന്ധർ സംഭവം നടന്ന ഉടനെ കുടുംബവുമായി തലശേരിയിലേക്ക് പോവുകയും അക്രമം നടന്ന വിവരം തലശേരി പോലീസിൽ അറിയിക്കുകയും ചെയ്തു. പോലീസിൻ്റെ നിർദ്ദേശപ്രകാരം പരിയാരം പോലീസിൽ ഹാജരായി മൊഴി നൽകിയത് പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.