ഗവർണർ രാജ്ഭവനെ രാഷ്ട്രീയ കള്ളക്കടത്തിന് വേദിയാക്കുന്നു ബിനോയ് വിശ്വം

 

കണ്ണൂർ: ഗവർണർ രാജ്ഭവൻ രാഷ്ട്രീയ കള്ളക്കടത്തിന് വേദിയാക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ കണ്ണൂർ ജില്ലാ കൗൺസിൽ കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടത്തിയ ആക്രമിക്കപ്പെടുന്ന പാർലമെന്ററി വ്യവസ്ഥ - രാഷ്ട്രീയ ചട്ടുകമാവുന്ന ഗവർണർ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സെനറ്റ് അംഗങ്ങളായി  കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളാ സർവകലാശാലയിൽ ആർ.എസ്.എസുകാരെ തിരുകി കയറ്റുകയാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ തൃപ്തിപെടുത്താനായി രാജാവിനെക്കാളും വലിയ രാജഭക്തി കാണിക്കുകയാണ് അദ്ദേഹം ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ വെല്ലുവിളിക്കുകയാണ് ഗവർണർമാർ ചെയ്യുന്നത്. ഇതു ജനാധിപത്യത്തിനെതിരെയുള്ള കടന്നാക്രമണമാണ്. ഇതിനെതിരെയുള്ള ചെറുത്ത് നിൽപ്പ് ശക്തമാക്കേണ്ടതുണ്ട്. 

പല പാർട്ടികളിൽ പ്രവർത്തിച്ച ആരിഫ് മുഹമ്മദ് ഖാൻ താൻ ഒടുവിൽ എത്തിച്ചേർന്ന പാർട്ടിയോട് വിധേയത്വം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ പദവി തന്നെ വേണ്ടെന്ന നിലപാടാണ് കമ്യൂണിസ്റ്റ്‌ പാർട്ടികളുടെത് .പാർലമെന്റിൽ നിന്നും 144 പേരെ പുറത്താക്കിയത് ജനാധിപത്യപരമായി പ്രതിഷേധിച്ചതിനാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. സെമിനാറിൽ എൽ.ഡിഎഫ് കൺവീനർ ഇപി ജയരാജൻ , അഡ്വ. പി. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.