ബംഗളൂരുവിലെ ആശുപത്രിയിൽ മരണമടഞ്ഞ കണ്ണൂർ സ്വദേശി ഷാനവാസിൻ്റെ മരണത്തിലെ ദൂരൂഹത നീക്കാൻ പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങി
ബംഗളൂരുവിലെ ആശുപത്രിയിൽ മരണമടഞ്ഞ ഇരി വേരി സ്വദേശി ഷാനവാസിൻ്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്ന നടപടികൾ തുടങ്ങി.
ചക്കരക്കൽ: ബംഗളൂരുവിലെ ആശുപത്രിയിൽ മരണമടഞ്ഞ ഇരി വേരി സ്വദേശി ഷാനവാസിൻ്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്ന നടപടികൾ തുടങ്ങി.ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് മൃത ദേ ഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത്. കഴിഞ്ഞ മൂന്നുമാസമായി ഇദ്ദേഹത്തിൻ്റെ ബംഗളൂരുകാരിയായ ഭാര്യ നിയമനടപടികൾ നടത്തിവരികയായിരുന്നു. മാർച്ച് 16നാണ് ഷാനവാസ് ബംഗളുരുവിലെ വിക്ടോറിയ ആശുപത്രിയിൽ പൈൽസ് ചികിത്സയ്ക്കിടെ മരണപ്പെടുന്നത്.
ചികിത്സ പിഴവാണ് ഭർത്താവിൻ്റെ മരണത്തിന് കാരണമെന്ന് ഭാര്യ ആരോപിക്കുന്നു. മൊബൈൽ ടോർച്ച് വെളിച്ചത്തിലാണ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. ഗുരുതരമായ ചികിത്സ പിഴവാണ് ഷാനവാസിൻ്റെ മരണത്തിന് കാരണമായതെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും ഷാനവാസിന്റെ ഭാര്യ പറയുന്നു. ബംഗളൂരുവിലെ മരണത്തെ തുടർന്ന് നാട്ടിലെത്തിച്ച ഷാനവാസിന്റെ മൃതദേഹം ഇരിവേരി ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കിയത്. ഇന്ന് രാവിലെ മുതൽ ചക്കരക്കൽ പൊലിസിൻ്റെ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് വിദഗ്ദ്ധർ പോസ്റ്റുമോർട്ടം തുടങ്ങിയത്.