ആദ്യം അച്ഛൻ ജയിച്ചു, പിന്നീട് ഡോക്ടറായ  മകളും: അയ്യൻകുന്നിൽ എൻ.ഡി.എ വിജയത്തിന് തിളക്കമേറെ

അച്ഛൻ വെച്ചുകൊടുത്ത ഏണിയിൽ അച്ഛനെക്കാൾ ഉയരത്തിൽ ഓടിക്കയറി മകൾ. അയ്യൻകുന്ന് പഞ്ചായത്തിലെ ഏഴാം വാർഡായ  ഈന്തുംകരിയിലെ ഡോ. അനുപമ എ വണ്ണിന്റെ മിന്നുന്ന വിജയത്തെ ഇങ്ങിനെ വിശേഷിപ്പിക്കുന്നതാണ്

 

ഇരിട്ടി: അച്ഛൻ വെച്ചുകൊടുത്ത ഏണിയിൽ അച്ഛനെക്കാൾ ഉയരത്തിൽ ഓടിക്കയറി മകൾ. അയ്യൻകുന്ന് പഞ്ചായത്തിലെ ഏഴാം വാർഡായ  ഈന്തുംകരിയിലെ ഡോ. അനുപമ എ വണ്ണിന്റെ മിന്നുന്ന വിജയത്തെ ഇങ്ങിനെ വിശേഷിപ്പിക്കുന്നതാണ് . 2020 ലെ ത്രിതല  പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ  ഇരിട്ടി തലൂക്കിലെ  ഒരു കുടിയേറ്റ മേഖലയും  മലയോര പഞ്ചായത്തുമായ അയ്യങ്കുന്നിൽ ബി ജെ പിയുടെ താമരചിഹ്നത്തിൽ മത്സരിച്ച ജോസ് എ വണ്ണിന്റെ വിജയം ഏറെ അതിശയത്തോടെയും  അത്ഭുതത്തോടെയുമായിരുന്നു അന്ന് മലയോര ജനത നോക്കിക്കണ്ടിരുന്നത്. എന്നാൽ ഇതിനെയും അതിശയിപ്പിക്കുന്ന വിജയമാണ് ഇതേ വാർഡിൽ അദ്ദേഹത്തിൻറെ മകൾ ഡോ. അനുപമ നേടിയിരിക്കുന്നത്. 

 2025 ൽ 1182  വോട്ടർമാർ ഉണ്ടായിരുന്ന വാർഡിൽ ജോസിന് ലഭിച്ചത് 275 വോട്ടായിരുന്നു. അന്ന് ഇരുപത് വോട്ടായിരുന്നു ഭൂരിപക്ഷം. എന്നാൽ വാർഡ് വിഭജനം നടന്നതോടെ വോട്ടർമാരുടെ എണ്ണം ഇത്തവണ 1341 ആയി മാറുകയും അനുപമക്ക് ലഭിച്ച വോട്ട്  482 ആയി  ഉയരുകയും ചെയ്തു. ഭൂരിപക്ഷം പിതാവിനേക്കാൾ മൂന്നു മടങ്ങു് കൂടി 69 ൽ എത്തുകയും ചെയ്തു. വാർഡിൽ ബി ജെ പിയെ പരാജയപ്പെടുത്താൻ കോൺഗ്രസ്സിന് അനുകൂലമായി വാർഡ്  വിഭജനം നടത്തയത് കൂടാതെ എതിർ സ്ഥാനാർഥിയായ കോൺഗ്രസ്സിന്റെ നിഷ സോജിക്കുവേണ്ടി കെ പി സി സി പ്രസിണ്ടും എം എൽ എയുമായ  സണ്ണി ജോസഫും മാത്യു കുഴൽനാടൻ അടക്കമുള്ളവർ വീടുകയറിയും മറ്റും പ്രചാരണം നടത്തിയെങ്കിലും ഇവരുടെ ശ്രമങ്ങളെല്ലാം വിഫലമാകുകയായിരുന്നു. ജനങ്ങളുമായി ഉണ്ടാക്കിയ ആത്മബന്ധവും കഴിഞ്ഞ അഞ്ചുവർഷം ഒരു കുടുംബാംഗം എന്ന്  നിലയിൽ വാർഡിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതും മറ്റുമാണ്  പോളിങ്ങിൽ ഇപ്പോൾ ഈ വിധം പ്രതിഫലിച്ചതെന്ന് ജോസ് എ വൺ പറഞ്ഞു. 

ബി ജെ പിയിൽ അംഗമായിരുന്നെങ്കിലും ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നതെന്നും പിതാവ് വാർഡിനുവേണ്ടി ചെയ്ത ക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളുമാണ് തന്റെ വിജയത്തിന്റെ അടിസ്ഥാനമെന്ന് ഡോ. അനുപമയും പറഞ്ഞു. ത്രിതല പഞ്ചായത്ത്  ഫണ്ടുകൾ കൂടാതെ കേന്ദ്ര സർക്കാരിന്റെ ഫണ്ടുകളും സി എസ് ആർ ഫണ്ടുകളും വാർഡിന്റെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിച്ചു. അച്ഛനുമായി ജനങ്ങൾക്കുണ്ടായിരുന്ന അടുപ്പവും എന്റെ വിജയത്തിന്റെ പ്രധാന ഘടകമായും  വോട്ടായും മാറിയെന്ന് അനുപമ പറഞ്ഞു. ഇതെല്ലം കൂടാതെ  വാർഡിലെ എല്ലാ ജനങ്ങളേയും കേന്ദ്ര സർക്കാരിന്റെ വിവിധ ഇൻഷൂറൻസ് പദ്ധതികളിൽ ഭാഗഭാക്കാക്കുകയും ഇത്തരം പദ്ധതികളുടെ ആനുകൂല്യങ്ങൾ വാങ്ങി നൽകുകയും ചെയ്തു. കേന്ദ്രപദ്ധതിയായ പ്രധാൻമന്ത്രി ജീവൻ ജ്യോതി ഭീമാ യോജന  (പി എം ജെ ജെ ബി വൈ) പദ്ധതിയിൽ ഉൾപ്പെടുത്തിയ ഒരു കുടുംബത്തിന് അകാല മരണം സംഭവിച്ചതിനെത്തുടർന്ന് ലഭിച്ച  രണ്ട്‌ ലക്ഷം രൂപയുടെ ധനസഹായം ചൊവ്വാഴ്ച രാവിലെ അവരുടെ വീട്ടിലെത്തി കൈമാറിയിട്ടാണ്  താൻ ഇപ്പോൾ ഇവിടെ വന്നിരുക്കുന്നതെന്നും അനുപമ പറഞ്ഞു.