കറ പുരളാത്ത പത്രപ്രവർത്തകൻ,ആദർശാത്മക ജീവിതം, ഒ.കരുണ നെ അനുസ്മരിച്ച് ആർടിസ്റ്റ് ശശികല

ഒ.കരുണ നിലൂടെ വിട പറഞ്ഞത് ആദർശാത്മക പത്രപ്രവർത്തനം ജീവിതവ്രതമാക്കിയ പോയതലമുറ കളിലെ കണ്ണികളിലൊരാളെയാണ്.വീക്ഷണം കരുണേട്ടനെന്നാണ് ഇദ്ദേഹത്തെ പരിചയമുള്ളവർ വിളിച്ചിരുന്നത്.

 

കണ്ണൂർ : ഒ.കരുണ നിലൂടെ വിട പറഞ്ഞത് ആദർശാത്മക പത്രപ്രവർത്തനം ജീവിതവ്രതമാക്കിയ പോയതലമുറ കളിലെ കണ്ണികളിലൊരാളെയാണ്.വീക്ഷണം കരുണേട്ടനെന്നാണ് ഇദ്ദേഹത്തെ പരിചയമുള്ളവർ വിളിച്ചിരുന്നത്. കണ്ണൂർ സന്നിധാൻ ബാറിനടുത്ത് ഉള്ള വാസവാ ടയർസ് ബിൽഡിങ്ങിന്റെ മുകളിലത്തെ മുറിയിലായിരുന്നു വർഷങ്ങളോളം അന്ന് വീക്ഷണം കണ്ണൂർ ബ്യൂറോ പ്രവർ ത്തിച്ചിരുന്നുത്. 
ബ്യൂറോ ചീഫായിരുന്ന കരുണേട്ടനുമായി ഏകദേശം 1977 കാലഘട്ടങ്ങളിൽ പരിചയമുണ്ട്. ഞങ്ങൾ കണ്ണൂർ എസ്.എൻ കോളേജിൽ പഠിക്കുന്ന കാലം. കോളേജ് ക്ലാസ്സ്‌  കഴിഞ്ഞാൽ നമ്മൾ അഞ്ചാറ് പേർ നേരെ എത്തുന്നത് വീക്ഷണം ബ്യൂറോവിലാണ്.

കാരണം മറ്റൊന്നുമല്ല. കരുണേട്ടൻ എന്ന വ്യക്തി നമ്മോട് കാണിച്ച സ്നേഹബന്ധമാണ്. അവിടെ എത്തിയാൽ നമുക്ക് ലോകം അറിയാം. ലോക വാർത്തകൾ നമ്മൾ കരുണേട്ടനിലൂടെ അറിയും. എടുത്ത് ചാട്ടമില്ലാതെ മിതഭാഷണത്തിൽ അത്തരം കാര്യങ്ങൾ കരുണേട്ടൻ നമ്മളുമായി സംവദിക്കും. അതൊരു  പഠനാത്മകമായ അനുഭൂതിയാണ്. ഒപ്പം ഞങ്ങൾ ചായക്ക് ക്ഷണിക്കും. നിർബന്ധിച്ചാൽ വല്ലപ്പോഴും ഒപ്പം വരും.
എല്ലാത്തിന്റെ തെറ്റും ശരിയും വിദ്യാർഥികളാ യ നമുക്ക് ഒരു ക്ലാസ്സ്‌ മുറിയിൽ ഇരുന്ന് കേൾക്കുന്നത് പോലെ യുള്ള ഫീലിംഗാണ് അനുഭവപ്പെടാറ്. 
അന്ന് വീക്ഷണം ലേഖകൻ എന്നത് വലിയ നിലയും വിലയും സ്വാധീനവും ഉള്ള കാലഘട്ടമായിരുന്നുവെന്ന് നമുക്ക് തോന്നിയിരുന്നു. അത് കൊണ്ട് തന്നെ കോളേജിലെ എന്തെങ്കിലും വിഷയങ്ങൾക്കും കരുണേട്ടൻ നമുക്ക് അത്താണിയായിട്ടുണ്ട്.കാലം കടന്നുപോയപ്പോഴും ആ സൗഹൃദബന്ധം ഇന്നും ഞാൻ കാത്തു സൂക്ഷിക്കുന്നുണ്ട്. ഒന്ന് രണ്ട് വർഷം മുൻപേ ഒരു സുപ്രഭാതത്തിൽ പ്രഭാതസവാരിക്ക് ഇറങ്ങിയ 'അച്ഛനെ കാണുന്നില്ല, വീട്ടിൽ മടങ്ങിയെത്തിയില്ല' എന്ന് പറഞ്ഞ് എന്നെ വിളിച്ചത് മകളുടെ ഭർത്താവായിരുന്നു.

ഉടനെ തന്നെ ഞാൻ പ്രസ്സ് ക്ലബ്ബ് ഭാരവാഹികൾക്കും മറ്റുള്ളവർക്കും വിവരം കൈമാറി. വാർത്ത പരന്നു. ഒടുവിൽ ഉച്ചയോടെ കാസർഗോഡുണ്ടെന്ന് വിവരം കിട്ടി. അങ്ങിനെ ഒടുവിൽ കണ്ണൂരിലേക്ക്‌ തിരിച്ചെത്തുകയായിരുന്നു. പ്രായത്തിന്റെ ചില കാരണത്താൽ എന്താണ് അന്ന് അദ്ദേഹത്തിന് സംഭവിച്ചതെന്ന് ഇപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.പറശ്ശിനിക്കടവ് പോസ്റ്റ്‌ ഓഫീസിൽ അദ്ദേഹം പുതിയ വീട് വെച്ച് താമസം ആരംഭിക്കുമ്പോൾ എന്നെയും ക്ഷണിച്ചിരുന്നു. അന്ന് വനം മന്ത്രിയായിരുന്ന കെ.പി നൂറുദ്ദീനും ചടങ്ങിൽ പങ്കെടുത്തിരുന്നു. തുടർന്ന് കണ്ണൂർ തളാപ്പ്‌ ഹൗസിങ്ങ് കോളനിയിലേക്ക് താമസം മാറിയപ്പോൾ നിത്യവും ഞങ്ങൾ കണ്ണൂർ ടൌൺ സ്‌ക്വയറിൽ സായാഹ്‌നങ്ങളിൽ ഇരുന്ന് അടുത്തകാലം വരെ കുശലം പറയാറുമുണ്ട്.

ഭാര്യ പാഞ്ചാലി ടീച്ചറുടെ വിയോഗം അദ്ദേഹത്തിനെ ഏറെ മാനസികമായി തളർത്തിയിരുന്നു. മരണസമയത്ത് ഇടച്ചേരിയിലെ വീട്ടിൽ ഭൗതികശരീരം കാണാൻ പോയപ്പോൾ എന്നോട് ഈക്കാര്യം പങ്കിട്ടിരുന്നു. അതിൽ അദ്ദേഹത്തിന് ഏറെ മന:പ്രയാ സമുണ്ടായിരുന്നു. 
തന്റെ ജീവിതത്തിൽ ഒരിക്കലും ആരുടെ മുൻപിലും തലകുനിക്കാത്ത, അഭിമാനം പണയം വെക്കാത്ത, ആദർശ ധീരനായ കരുണേട്ടന്  ജോലി സംബന്ധിച്ച് ഒരുപാട് പ്രയാസങ്ങൾ ഉണ്ടായിരുന്നു. അതിനെയൊക്കെ തരണം ചെയ്യാൻ അവസാനം വരെ അദ്ദേഹത്തിന് സാധിച്ചിരുന്നു.
രാഷ്ട്രീയമായി  വ്യത്യസ്തതയുണ്ടായാലും ഒ.കരുണേട്ടൻ  കണ്ണൂരിലെ പത്രപ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഗുരു തുല്യനും സമാദരണീയനുമാണ്.ആദ്യകാല പത്രപ്രവർത്തകനും, മുൻ പ്രസ്സ്ക്ലബ്ബ്  പ്രസിഡന്റുമായിരുന്ന ഈ ആദർശധീരന്റെ വേർപാട് പത്രമേഖലക്കും പൊതു ജനങ്ങൾക്കും കനത്ത നഷ്ടമാണെന്ന് ആർട്ടിസ്റ്റ് ശശികല അനുശോചന സന്ദേശത്തിൽ പറഞ്ഞു.