തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജനങ്ങളില്‍ നിന്നു തിരിച്ചടി നേരിട്ടിട്ടും ഇടതുമുന്നണി പാഠം പഠിക്കുന്നില്ല :അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്

തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജനങ്ങളില്‍ നിന്നു തിരിച്ചടി നേരിട്ടിട്ടും ഇടതുമുന്നണി പാഠം പഠിക്കുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്.കോര്‍പറേഷന്‍ മേയര്‍ പി ഇന്ദിരയെ അക്രമിച്ച എല്‍ഡിഎഫ് ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് കണ്ണൂര്‍ കോര്‍പറേഷന് മുന്നില്‍ നടത്തിയ  പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

 

കണ്ണൂര്‍: തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജനങ്ങളില്‍ നിന്നു തിരിച്ചടി നേരിട്ടിട്ടും ഇടതുമുന്നണി പാഠം പഠിക്കുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്.കോര്‍പറേഷന്‍ മേയര്‍ പി ഇന്ദിരയെ അക്രമിച്ച എല്‍ഡിഎഫ് ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് കണ്ണൂര്‍ കോര്‍പറേഷന് മുന്നില്‍ നടത്തിയ  പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ദിവസം കോര്‍പറേഷനു മുന്നില്‍ മുന്നറിയിപ്പില്ലാതെ സിപിഎമ്മിന്റെയും ഡി വൈഎഫ്ഐയുടെയും ഗുണ്ടകളെ ഉപയോഗിച്ച് മേയറെയും കൗണ്‍സിലര്‍മാരെയും തടയുകയും അവരെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കഴിഞ്ഞ ഭരണ സമിതിക്കെതിരെ ആരോപണം ഉന്നയിച്ച് ജനങ്ങള്‍ക്ക് മുന്നിലെത്തിയ ഇടത് മുന്നണിക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടി അവര്‍ക്ക് മറക്കാനാകാത്തതാണ്.  എന്നിട്ടും അവര്‍ പഠിക്കുന്നില്ല മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. 

മന്ത്രിയും കണ്ണൂര്‍ എംഎല്‍എയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി  തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നാടു നീളെ തറക്കല്ലിട്ടും പണി പൂര്‍ത്തിയാകാത്ത കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തും വികസനനായകനാവാന്‍ ശ്രമിക്കുകയാണ്.  സ്വാഭാവികമായി തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ പദ്ധതി ആരംഭിക്കുമ്പോള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളെ അറിയിക്കേണ്ട ബാധ്യത ഉണ്ട്. കോര്‍പറേഷന്റെ അനുമതിയില്ലാതെ ടൗണ്‍സ്‌ക്വയറില്‍ കാര്‍ പാര്‍ക്കിങ്ങ് കേന്ദ്രം പൊളിച്ച് ഓഡിറ്റോറിയം പണിയാനുള്ള നീക്കം തടഞ്ഞതാണ് ഇടതുമുനനണിയെ ചൊടിപ്പിച്ചതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.കോര്‍പറേഷനിലെ സംഘര്‍ഷത്തില്‍ പോലീസ് സ്വീകരിച്ച നിലപാട് അങ്ങേയറ്റം നിയമവിരുദ്ധമാണ്. പിണറായി വിജയന്റെ ആജ്ഞാനുവര്‍ത്തികളായി പോലിസ് മാറിയിരിക്കുകയാണെന്ന്  മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. 

മന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാട്ടിയ കറുത്ത തുണി മുറിച്ച കത്രിക പോലും പോലീസ് വധശ്രമത്തിനുള്ള ആയുധമായി കാണിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുള്‍ കരീം ചേലേരി മുഖ്യപ്രഭാഷണം നടത്തി.  സ്വാഗതം എം പി മുഹമ്മദലി,അധ്യക്ഷൻ റിജിൽ മാക്കുറ്റി (പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) ഡെപ്യൂട്ടി മേയർ കെ പി താഹിർ ,  Adv ടി ഒ മോഹനൻ,  മുസ്ലിഹ് മഠത്തിൽ,  സലിം തങ്ങൾ, കെ പ്രമോദ്,  വി വി പുരുഷോത്തമൻ,അമൃത രാമകൃഷ്ണൻ, ശ്രീജ മഠത്തിൽ ഷമീമ ടീച്ചർ,സുരേഷ് ബാബു  എളയാവൂർ ,ടി കെ അജിത് കുമാർ,റഷീദ് കവ്വായി സി ടി ഗിരിജ സി.എം ഗോപിനാഥ്, പി സി അഹമ്മദ് കുട്ടി എന്നിവർ പ്രസംഗിച്ചു.