കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികനെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ച മൂന്നംഗ സംഘം റിമാൻഡിൽ
കണ്ണൂർ നഗരത്തിൽ നിന്നും ബൈക്ക് യാത്രക്കാരനെ കൊളളയടിച്ചു പണവും മൊബൈൽ ഫോണും എടിഎം കാർഡുമായി രക്ഷപ്പെട കേസിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്യുകയായിരുന്നു.
കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിന്നും ബൈക്ക് യാത്രക്കാരനെ കൊളളയടിച്ചു പണവും മൊബൈൽ ഫോണും എടിഎം കാർഡുമായി രക്ഷപ്പെട കേസിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്യുകയായിരുന്നു.
കണ്ണൂർതാണ സ്വദേശിയായ സി. എച്ച്. താരിഖിന്റെ ബൈക്ക് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും പണവും എടിഎം കാർഡും കൊള്ളയടിച്ച മൂന്നംഗ സംഘത്തെയാണ് കണ്ണൂർ ടൗൺ പോലീസ് അതിസാഹസികമായി പിടികൂടിയത്. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി നിയാസുദ്ധീൻ(43), മൊകേരി സ്വദേശി അനീസ്(44), കൂടാറിഞ്ഞി സ്വദേശി ബിനോയ്(42) എന്നിവരാണ് അറസ്റ്റിലായത്.
ജൂലൈ 30-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാറക്കണ്ടി ഭാഗത്തു നിന്നും ബൈക്കിൽ യാത്ര ചെയ്തിരുന്ന താരിഖിനെ തടഞ്ഞ് വച്ച് പ്രതികൾ മൂർച്ചയേറിയ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയാണ് ഫോണും പണവും എടിഎം കാർഡും കൊള്ളയടിച്ചത്. കൂടാതെ എടിഎമ്മിന്റെയും യുപിഐയുടെയും പിൻ നമ്പറുകളും പ്രതികൾ കൈക്കലാക്കിയിരുന്നു.
മംഗ്ളുര് ഭാഗത്തേക്ക് കടന്ന പ്രതികൾ പാപ്പിനിശ്ശേരിയിലുള്ള എടിഎമ്മിൽ കയറി മുഖമൂടി ധരിച്ച് പണം പിൻവലിക്കുകയും, മൊബൈൽ ഉപയോഗിച്ച് യുപിഐ പെയ്‌മെന്റുകൾ നടത്തുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെയും സാങ്കേതിക തെളിവുകളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കണ്ണൂർ ടൗൺ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
മംഗ്ളൂര് ഭാഗത്തുനിന്ന് തിരിച്ചു വരുന്ന വഴി പാപ്പിനിശേരിയിൽ നിന്നും കണ്ണൂർ ടൗൺ ഇൻസ്പെക്ടർ കൈലാസ് നാഥിന്റെ നേതൃത്വത്തിൽ ടൗൺ സബ് ഇൻസ്പെക്ടർ മാരായ ടി. എം. വിപിൻ, വൈഷ്ണവ് സീനിയർ സിവിൽ പോലീസ് ഓഫീസറായ ബൈജു സിവിൽ പോലീസ് ഓഫീസർമാരായ കിരൺ, ലതീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം സിനിമാ സ്റ്റൈലിലാണ് പ്രതികളെ അതിസാഹസികമായി വലയിലാക്കിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിനു ശേഷമാണ് കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.