വീട്ടിലേക്ക് പോകുന്നതിനിടെ വഴിതെറ്റി കാട്ടില്‍ കുടുങ്ങിയ തൊണ്ണൂറുകാരിയെ കണ്ടെത്തി
മട്ടന്നൂര്‍: വീട്ടിലേക്കുളള വഴിതെറ്റി കാട്ടില്‍ തനിച്ചു കുടുങ്ങിയ തൊണ്ണൂറുവയസുകാരിയെ നാട്ടുകാരും പൊലിസും കണ്ടെത്തിയതോടെ രണ്ടു ദിവസം നീണ്ടു നിന്ന ആശങ്കയ്ക്കു വിരാമമായി. തില്ലങ്കേരി മച്ചൂര്‍മലയിലെ കോട്ടത്തറ വീട്ടില്‍ വെള്ളുവക്കണ്ടി ദേവിയെ(90)യാണ് വനത്തില്‍ കാണാതായത്. വാര്‍ധക്യസഹജമായ അസുഖങ്ങളും ഓര്‍മക്കുറവും ഇവര്‍ക്കുണ്ടായിരുന്നു.
കാണാതായ ഇവര്‍ക്ക് കാട്ടുപന്നിയുടെ ആക്രമണവും ഇഴജന്തുക്കളുടെ കടിയും ഏല്‍ക്കുമോയെന്നായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും ഭയം. അതുകൊണ്ടു തന്നെ പേമാരി വകവയ്ക്കാതെ ഇവര്‍ പൊലിസിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു.
തിങ്കളാഴ്ച്ച രാലെയാണ് ഇവരെ കാട്ടിനുള്ളില്‍ കണ്ടെത്തിയത്. ഓര്‍മക്കുറവുണ്ടായിരുന്ന ദേവിയമ്മയെ ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കാണാതായത്. മകള്‍ വസന്തയ്‌ക്കൊപ്പം താമസിക്കുന്ന ദേവിയമ്മ രാവിലെയായാല്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങി നടക്കുന്നത് പതിവാണ്. ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ നാട്ടുകാര്‍ പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
തുടര്‍ന്നു മുഴക്കുന്ന് പോലീസും ഡോഗ് സ്‌ക്വാഡും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടെ തിങ്കളാഴ്ച്ച രാവിലെ വീടിന് സമീപത്തെ കാട്ടില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച മുഴുവനും പ്രതികൂല കാലാവസ്ഥയിലും നാട്ടുകാര്‍ കുന്നും കാടും കയറി തെരച്ചല്‍ നടത്തിയിരുന്നു. കാടു വളര്‍ന്ന് പല സ്ഥലങ്ങളിലും തെരച്ചിലിന് പ്രയാസമായിരുന്നു. വയോധികയെ കാണാത്തതിനാല്‍ കനത്ത മഴയിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ തെരച്ചിലിന് ഇറങ്ങുകയായിരുന്നു. പൊലിസുംഡോഗ് സ്‌ക്വാഡും അടക്കം കാട് മുഴുവനും തെരച്ചല്‍ നടത്തുന്നതിനിടെയാണ് വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്ററോളം അകലെയുള്ള ശിവപുരം പടുപാറയ്ക്ക് സമീപത്തെ റബര്‍ തോട്ടത്തില്‍ വച്ചാണ് കണ്ടെത്തിയത്.
കാടുകള്‍ വെട്ടിത്തെളിച്ചാണ് ജനങ്ങള്‍ വയോധികയെ കണ്ടെത്താന്‍ രണ്ടു ദിവസത്തോളം പരിശ്രമിച്ചത്. ഓര്‍മക്കുറവുള്ള വയോധിക കാട്ടിലൂടെ നടന്ന് ഇവിടെയെത്തുകയായിരുന്നു. രണ്ടു ദിവസമായുള്ള മഴ മുഴുവനായും നനഞ്ഞു. മരത്തില്‍ പിടിച്ചു നില്‍ക്കുന്ന നിലയിലാണ് ദേവിയെ കണ്ടെത്തിയത്. നെറ്റിക്ക് മുറിവുള്ളതിനാല്‍ ഇവരെ പേരാവൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷ നല്‍കി ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് അയച്ചു.