കണ്ണൂർ തെക്കി ബസാർ ഫ്ലൈഓവർ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് കണ്ണൂർ കോർപറേഷൻ

 

കണ്ണൂർ:വാഹനസാന്ദ്രത കൂടിയ താണ, തളാപ്പ് ഭാഗങ്ങളെ സ്പർശിക്കാത്ത നിർദ്ദിഷ്ട തെക്കി ബസാർ ഫ്ലൈഓവർ നരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് പര്യാപ്തമല്ലെന്ന് കണ്ണൂർ കോർപറേഷൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. തെക്കി ബസാർ മേൽപ്പാലം അശാസ്ത്രീയവും, അപ്രായോഗികവും ആണെന്ന് കാണിച്ച് എം പി രാജേഷ് അവതരിപ്പിച്ച പ്രമേയം കോർപറേഷൻ കൗൺസിൽ ഐകകണ്ഠേന അംഗീകരിച്ച് സർക്കാരിനെ അറിയിച്ചിരുന്നതായും എന്നാൽ സ്ഥലമെടുപ്പ് നടപടികൾ അവസാന ഘട്ടത്തിലെത്തിയെന്ന കാരണം പറഞ്ഞ് സർക്കാർ അക്കാര്യം പരിഗണിച്ചില്ലെന്നും തെക്കി ബസാർ മേൽപ്പാലത്തിനായുള്ള സ്ഥലമെടുപ്പ് നടപടികളെ ചോദ്യം ചെയ്ത് സമർപ്പിച്ച റിട്ട് ഹരജിയിൽകോർപറേഷന് വേണ്ടി സ്ഥിരം അഭിഭാഷകയായ അഡ്വക്കറ്റ് മീരാ ജോൺസമർപ്പിച്ച വസ്തുതാ വിവരണത്തിൽ വ്യക്തമാക്കി. 

ഗതാഗതക്കുരുക്ക് ഒഴിവാകണമെങ്കിൽ മേൽപ്പാലം പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക വനിതാ കോളജ് മുതൽ കണ്ണോത്തും ചാൽ വരെ നീട്ടണമെന്നും പൊതുതാൽപര്യം മുൻനിർത്തി കണ്ണൂർ കോർപറേഷൻ പ്രദേശത്തെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന കണ്ണൂർ കോർപറേഷൻ എകകണ്ഠമായി അംഗീകരിച്ച പ്രമേയം കണക്കിലെടുത്ത് മേൽപ്പാലത്തിൻ്റെ നിലവിലുള്ള അലൈൻമെൻ്റ് പിൻവലിച്ച് കോർപറേഷൻ പ്രമേയത്തി ആവശ്യപ്പെട്ട പ്രകാരം പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക വനിതാ കോളജ് മുതൽ കണ്ണാേത്തുംചാൽ വരെ നാട്ടുന്നതിനെക്കുറിച്ച് വിദഗ്ദ്ധ പഠനം നടത്തുന്നതിനുള്ള ജനാധിപത്യ മര്യാദ കാട്ടാൻ സർക്കാർ തയ്യാറാവണമെന്നും കോർപറേഷൻ ആവശ്യപ്പെട്ടു. തെക്കി ബസാർ മേൽപ്പാലത്തിന് എതിരായി ഇരുപതിൽപ്പരം ഹരജികളാണ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്. 

ഇതിൽ സാമൂഹികാഘാത പഠനത്തിലും, പ്രാധമിക വിജ്ഞാപനത്തിലും ഉൾപ്പെടാതിരുന്നിട്ടും സ്ഥലം വിട്ടുകൊടുക്കുന്നതിനുള്ള അന്തിമ നോട്ടീസ് ലഭിച്ച തെക്കി ബസാറിലെ മാർത്തോമ ചർച്ച് ഉൾപ്പെടുന്നുണ്ട്. ഈ കേസുകൾ മാർച്ച് 20ന് കോടതി വീണ്ടും കേൾക്കും.