പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ആരോഗ്യവകുപ്പ്
ഇടുക്കി ജില്ലയുടെ സമീപ ജില്ലകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.പക്ഷികളെ ബാധിക്കുന്നതും മനുഷ്യരിലേക്ക് പകരാനും,
ഇടുക്കി : ഇടുക്കി ജില്ലയുടെ സമീപ ജില്ലകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.പക്ഷികളെ ബാധിക്കുന്നതും മനുഷ്യരിലേക്ക് പകരാനും, പടർന്നുപിടിക്കാനും സാധ്യതഉള്ളതുമായ ഒരിനം രോഗമാണ് പക്ഷിപ്പനി. എല്ലായിനം പക്ഷികളെയും ബാധിക്കാമെങ്കിലും വീട്ടിലോ, ഫാമുകളിലോ വളർത്തുന്ന താറാവ്, കോഴി, കാട, വാത്ത തുടങ്ങിയവയെയാണ് ഈ രോഗം അധികം ബാധിക്കാറുള്ളത്.
പക്ഷികളിൽ രോഗലക്ഷണങ്ങൾ ലഘുവായോ മാരകമായോ കാണപ്പെടാം. കൂടുതലായി തൂവൽകൊഴിയുക, കട്ടി കുറഞ്ഞ തോടോടുകൂടിയ മുട്ടയിടുക, മുട്ടയിടുന്നത് കുറയുക, മന്ദത, തീറ്റയെടുക്കാൻ മടിക്കുക, പക്ഷിയുടെ പൂവ് ,കൊക്ക് തുടങ്ങിയ ഭാഗങ്ങളിൽ നീലനിറം ഉണ്ടാവുക, വയറിളക്കം, കൺപോളകൾക്കും തലയിലും നീർക്കെട്ട് ഉണ്ടാവുക, നാസേന്ദ്രീയങ്ങളിൽ കൂടി രക്തം കലർന്ന സ്രവമുണ്ടാവുക, ശ്വാസതടസ്സം, നടക്കാനും നിൽക്കാനുമുള്ള ബുദ്ധിമുട്ട്, ശരീരഭാഗങ്ങളിൽ സൂചിപ്പാടുകൾ പോലെയുള്ള രക്തസ്രാവം, ശ്വാസംമുട്ടൽ തുടർന്ന് രോഗം മൂർച്ഛിച്ച് പക്ഷി ചത്തുപോകുന്നു.
രോഗാണുബാധയുള്ള പക്ഷികളുടെ സ്രവങ്ങളിൽ കൂടി വൈറസ് പുറത്തുവരുന്നു. ഇവ വായുവിലൂടെയും,മലിനമാക്കപ്പെട്ട തീറ്റയിലൂടെയും, തുണി, പക്ഷിക്കൂട് രോഗബാധയുള്ള പക്ഷികളുടെ ഇറച്ചി,മുട്ട ഇവ കൊണ്ടുപോകുന്ന വാഹനങ്ങൾ ഇവയിലൂടെയൊക്കെ അണുബാധയുണ്ടാകാം. ഇവയുമായുള്ള സമ്പർക്കവും വൈറസുകൾ ഉൾക്കൊള്ളുന്ന സൂക്ഷ്മകണികകൾ ശ്വസിക്കുന്നതിലൂടെയുമാണ് രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്.
പക്ഷികളിൽ നിന്നും പക്ഷിപ്പനി പകരാൻ സാധ്യതയുള്ളവർ
പക്ഷികളുടെഇറച്ചി, മുട്ട, പക്ഷിവളം തുടങ്ങിയവ കൈകാര്യം ചെയ്യുന്ന ഫാമുകളിലെയും കച്ചവടകേന്ദ്രങ്ങളിലെയും ജീവനക്കാർ
പക്ഷിപനിബാധിച്ച പ്രദേശങ്ങളിൽ പക്ഷികളെ കൊല്ലാൻ നിയോഗിക്കപ്പെടുന്നവർ
പക്ഷികളുമായി ഇടപഴകുന്ന വെറ്ററിനറിജീവനക്കാർ
രോഗലക്ഷണങ്ങൾ മനുഷ്യരിൽ
ശക്തമായപനി,ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് ,തലവേദന, ദേഹവേദന,ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ഇതേ തുടർന്ന് പലപ്പോഴും രോഗം ഗുരുതരമാവുകയും ന്യൂമോണിയ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുന്നതും മരണകാരണമാകുന്നതാണ്.
രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി ചികിത്സതേടുക, സ്വയംചികിത്സ പാടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം),ഇടുക്കി അറിയിച്ചു.
പക്ഷിപ്പനി തടയാൻ
പക്ഷികൾക്ക് രോഗബാധ ഉണ്ടായാൽ വെറ്ററിനറി ജീവനക്കാരുടെയോ ആരോഗ്യവകുപ്പ് ജീവനക്കാരുടെയോ നിർദ്ദേശങ്ങൾക്കനുസരിച്ച് അവയെ നശിപ്പിക്കുക
പക്ഷിഫാമുകളിൽ ജോലിചെയ്യുന്നവരും പക്ഷികളുടെ വിസർജ്യം കൈകാര്യംചെയ്യുന്നവരും മാസ്‌ക് നിർബന്ധമായി ഉപയോഗിക്കുക.
വിസർജ്യങ്ങൾ അണുവിമുക്തമാക്കിയതിനു ശേഷം കുഴിച്ചിടുക
അണുബാധയുള്ള പക്ഷികളുമായും അവയുടെ വിസർജ്യം ജഡംഎന്നിവ കൈകാര്യം ചെയ്യുന്നവരും മുഖാവരണം, കൈയുറകൾ, തൊപ്പി, ബൂട്ടുകൾ തുടങ്ങിയവ ധരിച്ച് സുരക്ഷിതരാവുക
അറവുശാലകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ ആഴത്തിൽ കുഴിച്ച്മൂടുകയോ കത്തിച്ചുകളയുകയോ ചെയ്യുക
പക്ഷികളെയും മുട്ട, ഇറച്ചി തുടങ്ങിയവയും പക്ഷിപ്പനിബാധയുള്ള പ്രദേശത്ത് നിന്നും മറ്റുപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നത് പൂർണ്ണമായും തടയുക
പക്ഷികളുമായുള്ള സമ്പർക്കം എല്ലാവരും കഴിവതും ഒഴിവാക്കുക പ്രത്യേകിച്ചും കുട്ടികൾ കോഴികൾ താറാവുകൾ മറ്റുപക്ഷികൾ തുടങ്ങിയവയുമായി ഇടപഴകുന്നതും അവയെപിടിക്കുന്നതും ഒരുമിച്ച് കളിക്കുന്നതും ഒഴിവാക്കുക
പക്ഷികളുടെ ഇറച്ചിയും മുട്ടയും നല്ലവണ്ണം പാചകംചെയ്തുമാത്രം ഭക്ഷിക്കുക. വേവിക്കാത്തതോ പാതിവേവിച്ചതോ ആയ പക്ഷിഇറച്ചിയും മുട്ടയും (ഉദാഹരണം -ബുൾസ്‌ഐ, വാട്ടിയമുട്ട) പൂർണമായിഒഴിവാക്കുക.