കൊട്ടിയൂർ വൈശാഖ മഹോത്സവം; തീർഥാടകരുടെയും പൊതുജനങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന് ആരോഗ്യവകുപ്പ് നടപടി ഊർജിതമാക്കി
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് മുന്നോടിയായി തീർഥാടകരുടെ ഉൾപ്പെടെയുള്ളവരുടെ പൊതുജന ആരോഗ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന് ആരോഗ്യവകുപ്പ് നടപടി ഊർജിതമാക്കി. ഡി എം ഒ ഇൻ ചാർജ് ഡോ.കെ സി സച്ചിന്റെ നേതൃത്വത്തിൽ ഉത്സവ സ്ഥലത്ത് സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷ നടപടികൾ ചർച്ച ചെയ്തു. ഡി എം ഒ യുടെ നേതൃത്വത്തിലുള്ള സംഘം കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ച് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുമായി ചർച്ച നടത്തി
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് മുന്നോടിയായി തീർഥാടകരുടെ ഉൾപ്പെടെയുള്ളവരുടെ പൊതുജന ആരോഗ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന് ആരോഗ്യവകുപ്പ് നടപടി ഊർജിതമാക്കി. ഡി എം ഒ ഇൻ ചാർജ് ഡോ.കെ സി സച്ചിന്റെ നേതൃത്വത്തിൽ ഉത്സവ സ്ഥലത്ത് സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷ നടപടികൾ ചർച്ച ചെയ്തു. ഡി എം ഒ യുടെ നേതൃത്വത്തിലുള്ള സംഘം കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ച് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുമായി ചർച്ച നടത്തി. പഞ്ചായത്ത് തലത്തിൽ യോഗവും വിളിച്ചു ചേർത്തു. കൊതുക് ജന്യ രോഗ നിയന്ത്രണത്തിനായി ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും കൊട്ടിയൂർ പിഎച്ച് സി യുടെയും നേതൃത്വത്തിൽ ഫോഗിംഗ് നടത്തി. ഉത്സവ പ്രദേശത്തെ 111 ഓളം കിണറുകൾ ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്ലോറിനേറ്റ് ചെയ്തു. അറുപതോളം കടകളിൽ ഭക്ഷണ-പാനീയ പരിശോധനയും നടത്തി.
കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ നടപടി
* ഉത്സവ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കിണറുകൾ ഇടക്കിടെ ക്ലോറിനേറ്റ് ചെയ്യും.
* ഹോട്ടലുകൾക്കും ഭക്ഷണവിതരണ കേന്ദ്രങ്ങൾക്കും മുൻകൂർ നോട്ടീസ് നൽകി ഭക്ഷണവിതരണം മാർഗ നിർദേശങ്ങൾ പാലിക്കാൻ നിർദേശം നൽകി.
* നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
* ഭക്ഷണം പാചകം ചെയ്യുന്നവർക്കും ഭക്ഷണവിതരണം ചെയ്യുന്ന തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കി.
* പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷണ വിതരണത്തിന് നിൽക്കരുത് എന്ന് നിർദേശം നൽകി.
മാലിന്യ സംസ്കരണം
* ഉത്സവ പ്രദേശത്ത് ഭക്ഷണമാലിന്യം, പ്ലാസ്റ്റിക്, മറ്റ് മാലിന്യങ്ങൾ എന്നിവ തള്ളാൻ പാടില്ല.
* മാലിന്യം തള്ളിയവർക്കെതിരെ പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നടപടി സ്വീകരിക്കും.
* ഹോട്ടലുകളുടെയും മറ്റും പിന്നാമ്പുറങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ കൂട്ടിയിടുന്ന ശീലം കർശനമായി വിലക്കും.
തീർഥാടകർക്കുള്ള നിർദ്ദേശങ്ങൾ
* വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കണം.
* തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ. ശുദ്ധമായ കുടിവെള്ളം പരമാവധി കയ്യിൽ കരുതണം.
* തിളപ്പിച്ചാറ്റിയ വെള്ളത്തിൽ പച്ചവെള്ളം ചേർത്ത് ഉപയോഗിക്കാൻ പാടില്ല.
* പാലും പാലുൽപന്നങ്ങളും ഉപയോഗിക്കുമ്പോൾ അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തണം.
* മൂത്രപ്പുര, ശൗചാലയം എന്നിവ വൃത്തിയായി സൂക്ഷിക്കണം.
* കഴിഞ്ഞ വർഷങ്ങളിൽ വസ്ത്രങ്ങളും മറ്റും ബാവലി പുഴയിൽ ഉപേക്ഷിക്കുന്നതായി കണ്ടിരുന്നു. ഈ ശീലം കർശനമായി ഒഴിവാക്കണം.
* പുഴയുടെ സമീപം സഞ്ചരിക്കുമ്പോഴോ ഇറങ്ങാൻ ശ്രമിക്കുമ്പോഴോ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യങ്ങൾ ഒഴിവാക്കുക.