മകൾക്കൊപ്പം നൃത്തവേദിയിൽ അരങ്ങേറി മുൻ സൈനികൻ ലിജേഷ്, നിറഞ്ഞ കൈയ്യടിയുമായി കാണികൾ

രാജ്യത്തിന്റെ കാവൽക്കാരനായി 28 വർഷം ജോലി ചെയ്ത മുൻസൈനികൻ നൃത്തവേദിയിൽ മകൾക്കൊപ്പം അരങ്ങേറ്റം കുറിച്ചത് കാണികൾക്ക് കൗതുകമായി മാറി.കാടാച്ചിറ സ്വദേശിയായ റിട്ടയേർഡ് സുബേദാർ ലിജേഷാണ് തന്റെ മകൾ വൈദേഹിക്കൊപ്പം തൃക്കപാലം ശിവക്ഷേത്ര സന്നിധിയിൽ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചത്.

 


കാടാച്ചിറ:രാജ്യത്തിന്റെ കാവൽക്കാരനായി 28 വർഷം ജോലി ചെയ്ത മുൻസൈനികൻ നൃത്തവേദിയിൽ മകൾക്കൊപ്പം അരങ്ങേറ്റം കുറിച്ചത് കാണികൾക്ക് കൗതുകമായി മാറി.കാടാച്ചിറ സ്വദേശിയായ റിട്ടയേർഡ് സുബേദാർ ലിജേഷാണ് തന്റെ മകൾ വൈദേഹിക്കൊപ്പം തൃക്കപാലം ശിവക്ഷേത്ര സന്നിധിയിൽ നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചത്.പട്ടാളച്ചിട്ടയിലെ കർക്കശമായ ജീവിതത്തിനിടയിലും ഉള്ളിൽ നൃത്തത്തോടുള്ള അഭിനിവേശം ലിജേഷ് ഒളിപ്പിച്ചു വെച്ചിരുന്നു.

വിരമിക്കലിന് ശേഷം മകളെ നൃത്തം പഠിപ്പിക്കാൻ കൊണ്ടുപോയപ്പോഴാണ് ആ പഴയ സ്വപ്നം വീണ്ടും ഉണർന്നത്. മകളുടെ ചുവടുകൾക്കൊപ്പം താളം പിടിച്ച അച്ഛൻ, ഒടുവിൽ അവൾക്കൊപ്പം തന്നെ അരങ്ങേറാൻ തീരുമാനിക്കുകയായിരുന്നു.വെറുമൊരു കലാകാരൻ മാത്രമല്ല ലിജേഷ്;മാർഷ്യൽ ആർട്സിലും കിക്ക് ബോക്സിങ്ങിലും അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. ആ ശാരീരികക്ഷമതയും ദൃഢനിശ്ചയവും നൃത്തവേദിയിലും അദ്ദേഹത്തിന് കരുത്തായി. 

കുടുംബത്തിന്റെ പൂർണ്ണ പിന്തുണയോടെയാണ് ഈ അപൂർവ്വ നേട്ടം വിമുക്തഭടൻ സ്വന്തമാക്കിയത്.ഭാര്യ ശാന്തിനിയും മകൻ അവനീന്ദ്രയും ഈ കലായാത്രയിൽ ലിജേഷിന് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.ലക്ഷ്മണന്റെയും രമയുടെയും മകനാണ് മുൻ സൈനികനായ ലിജേഷ്. ഇദ്ദേഹത്തിന് പ്രത്യേക ഉപഹാരം നൽകി ക്ഷേത്രം ഭാരവാഹികൾ അനുമോദിച്ചു.