കണ്ണൂർ തളിപ്പറമ്പ് വഖഫ് ഭൂമി വിഷയം; ഭൂമി കൈയേറ്റ നീക്കങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി ബിജെപി,   ജൂൺ 17ന് തളിപ്പറമ്പിൽ പ്രതിഷേധ കൂട്ടായ്മ

തളിപ്പറമ്പ് നഗരത്തെയും പരിസര പ്രദേശങ്ങളെയും  ഞെട്ടിച്ചുക്കൊണ്ട് വഖഫ് ബോർഡ് നടത്തുന്ന ഭൂമി കൈയേറ്റ നീക്കങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി രംഗത്ത്.മുനമ്പത്തിന് സമാനമായി തളിപ്പറമ്പിലും ആയിരക്കണക്കിന് സാധാരണക്കാരെ വഴിയാധാരമാക്കാൻ വഖഫ് ബോർഡിനെ മുൻനിർത്തി നടത്തുന്ന കറുത്ത കളികൾക്കെതിരെ ചോര ചിന്തിയും പോരാടുമെന്ന പരസ്യ വെല്ലുവിളിയാണ് ബി.ജെ.പി വാർത്താ സമ്മേളനത്തിലൂടെ ഉയർത്തിയിരിക്കുന്നത്.

 

കണ്ണൂർ: തളിപ്പറമ്പ് നഗരത്തെയും പരിസര പ്രദേശങ്ങളെയും  ഞെട്ടിച്ചുക്കൊണ്ട് വഖഫ് ബോർഡ് നടത്തുന്ന ഭൂമി കൈയേറ്റ നീക്കങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി രംഗത്ത്.മുനമ്പത്തിന് സമാനമായി തളിപ്പറമ്പിലും ആയിരക്കണക്കിന് സാധാരണക്കാരെ വഴിയാധാരമാക്കാൻ വഖഫ് ബോർഡിനെ മുൻനിർത്തി നടത്തുന്ന കറുത്ത കളികൾക്കെതിരെ ചോര ചിന്തിയും പോരാടുമെന്ന പരസ്യ വെല്ലുവിളിയാണ് ബി.ജെ.പി വാർത്താ സമ്മേളനത്തിലൂടെ ഉയർത്തിയിരിക്കുന്നത്. തളിപ്പറമ്പ് നഗരസഭാ കാര്യാലയവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സർ സയ്യിദ് കോളേജും ഉൾപ്പെടെ നാനൂറിലധികം ഏക്കർ ജനവാസ ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെ പ്രദേശത്തെ ജനങ്ങൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്.

ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഈ വഖഫ് ഭീകരതയ്ക്കെതിരെ ജൂൺ പതിനേഴിന് തളിപ്പറമ്പിൽ വൻ പ്രതിഷേധ കൊടുങ്കാറ്റ് ഉയർത്തുമെന്നും, തങ്ങളുടെ ശരീരത്തിൽ അവസാന തുള്ളി ചോരയുള്ളതുവരെ ഇവിടെനിന്ന് ഒരു കുടുംബത്തെപ്പോലും കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്നുമാണ് ബിജെപി മണ്ഡലം കമ്മിറ്റി വാർത്താ സമ്മേളനത്തിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.

വഖഫ് ബോർഡിന്റെ പുതിയ പോർട്ടൽ രജിസ്ട്രേഷന് പിന്നാലെ തളിപ്പറമ്പ് നഗരത്തിലും പരിസരങ്ങളിലുമുള്ള 400 ഏക്കറിലധികം ഭൂമി തങ്ങളുടേതാണെന്ന വഖഫിന്റെ വാദമാണ് ഇപ്പോൾ പ്രദേശത്ത് വൻ പ്രകോപനത്തിന് തിരികൊളുത്തിയിരിക്കുന്നത്. കരിമ്പം, ബദരിയ നഗർ, ഫാറൂഖ് നഗർ, കപ്പാലം തുടങ്ങിയ പ്രധാന മേഖലകളിലെ നൂറുകണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും വഖഫ് പരിധിയിലാണെന്ന പ്രചാരണം കടുത്ത ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്. ഇതിനോടകം തന്നെ വഖഫ് ബോർഡിന്റെ നോട്ടീസ് ലഭിച്ചതിനെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദത്താൽ ഡോക്ടർ വികാസ് മണ്ഡൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത് ജനങ്ങൾക്കിടയിലെ ഭീതി ഇരട്ടിയാക്കുന്നു.

വഖഫിന്റെ ഭീഷണി കാരണം നിലവിൽ തളിപ്പറമ്പിൽ ജനങ്ങൾക്ക് സ്വന്തം ഭൂമി പണയപ്പെടുത്തി ബാങ്ക് ലോൺ എടുക്കാനോ വീടുകൾ വിൽക്കാനോ കഴിയാത്ത അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. വർഷങ്ങൾക്ക് മുൻപ് സിപിഎമ്മിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വഖഫ് സംരക്ഷണ സമിതിയാണ് ഈ പ്രദേശങ്ങളൊക്കെയും വഖഫ് ഭൂമിയാണെന്ന് കാട്ടി പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് ബിജെപി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ജനങ്ങളെ കുടിയൊഴിപ്പിക്കാൻ മുൻപ് പിണറായി സർക്കാരും ഇപ്പോൾ തളിപ്പറമ്പ് നഗരസഭ ഭരിക്കുന്ന കോൺഗ്രസും മുസ്ലിം ലീഗും ഒത്തുകളിക്കുകയാണെന്നും, വഖഫിന്റെ ഈ കടന്നുകയറ്റങ്ങൾ തടയാൻ കേന്ദ്ര സർക്കാർ പാർലമെന്റിൽ നിയമം കൊണ്ടുവന്നപ്പോൾ അതിനെ എതിർത്തവരാണ് ഈ പ്രതിപക്ഷ കക്ഷികളെന്നും ബിജെപി കുറ്റപ്പെടുത്തുന്നു.

ജനങ്ങളുടെ പരമ്പരാഗതമായ സ്വത്തുക്കൾ സംരക്ഷിക്കാൻ ബിജെപി ഏതറ്റം വരെയും പോകുമെന്നും,  ജൂൺ 17ന് രാവിലെ 10 30ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ നേതൃത്വത്തിൽ തളിപ്പറമ്പിൽ വൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് ശക്തമായ പോരാട്ടത്തിന് തുടക്കം കുറിക്കുമെന്നും വാർത്താ സമ്മേളനത്തിൽ  ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെ വിനോദ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.