ആപ്തമിത്ര പദ്ധതി :വോളന്റിയര്‍മാര്‍ ദുരന്തസാധ്യത മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ 

 

പത്തനംതിട്ട : ദുരന്തമുഖത്ത് മാത്രമല ദുരന്തമുണ്ടാകുന്നതിന് മുമ്പ് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കണമെന്ന് ജില്ലാതലത്തില്‍ സംഘടിപ്പിച്ച ആപ്തമിത്ര വോളന്റിയര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ആപ്തമിത്ര ആപ്കാമിത്ര എന്ന ആപ്തവാക്യം തന്നെയാണ് ഈ ഉദ്യമത്തിന്റെ സന്ദേശവും. ഓരോ ഘട്ടത്തിലും പൊതുജനങ്ങള്‍ നേരിടേണ്ടി വരുന്ന പ്രകൃതി ദുരന്തങ്ങള്‍ക്ക്  നിവാരണവും ആശ്വാസവും നല്‍കാന്‍ സാധിക്കണം.

എല്ലാവരും പരസ്പരം കൈത്താങ്ങായി നിന്ന് കരകയറുന്നതിന്റെ മാതൃകയാണ് കേരളം. കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ പ്രവര്‍ത്തിക്കുവാനാണ് സേനയെ രൂപീകരിച്ചത്. ഏത് ദുരന്തത്തേയും ആത്മവിശ്വാസത്തോടെ പത്തനംതിട്ട ജില്ല നേരിടുമെന്ന് മുന്‍പ് നാം കണ്ടതാണ്. ദുരന്തമുണ്ടാകുന്ന ഇടങ്ങളില്‍ പ്രതികരിക്കുന്നതെങ്ങനെയെന്നും ദുരന്തസാധ്യതയെ കുറിച്ച് മനസിലാക്കണമെന്നും തയ്യാറെടുപ്പ് നടത്തണമെന്നും പ്രകൃതിയോട് നീതിയോടെ പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു.ജില്ലാ ഫയര്‍ ഓഫീസര്‍ ബി.എം ചന്ദ്രന്‍, സ്റ്റേഷന്‍ ഓഫീസര്‍ ജോസഫ് ജോസഫ്, അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.