കാലവർഷക്കെടുതി: ദുരന്തനിവാരണപ്രവർത്തനങ്ങൾക്ക് ഫണ്ട് തടസ്സമില്ല: മന്ത്രി എം ലിജു
കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട ദുരന്തനിവാരണപ്രവർത്തനങ്ങൾക്ക് ഫണ്ട് തടസ്സമില്ലെന്നും നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾ ജില്ലാഭരണകൂടം ഏകോപിപ്പിക്കണമെന്നും എക്സൈസ്,
ആലപ്പുഴ : കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട ദുരന്തനിവാരണപ്രവർത്തനങ്ങൾക്ക് ഫണ്ട് തടസ്സമില്ലെന്നും നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങൾ ജില്ലാഭരണകൂടം ഏകോപിപ്പിക്കണമെന്നും എക്സൈസ്, സഹകരണവകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. ജില്ലയുടെ ചുമതലകൂടിയുള്ള മന്ത്രി മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഓൺലൈനായി വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു.
കാലവർഷത്തെത്തുടർന്ന് ജില്ലയിലെ പലപ്രദേശങ്ങളിലുമുണ്ടായ വെള്ളക്കെട്ട് ഇല്ലാതാക്കുന്നതിനും നീരൊഴുക്ക് സുഗമമാക്കുന്നതിനും സാധ്യമായ എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. തോട്ടാപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട്, അന്ധകാരനഴി എന്നിവയിലൂടെയുള്ള നീരൊഴുക്ക് വേഗത്തിലാക്കണം. ജലനിർഗമന മാർഗങ്ങളിലെ മാലിന്യങ്ങൾ നീക്കുന്നതിന് മേജർ, മൈനർ ഇറിഗേഷൻ വകുപ്പുകളെയും തദ്ദേശവകുപ്പിനെയും മന്ത്രി ചുമതലപ്പെടുത്തി. തോട്ടപ്പള്ളി പൊഴി മുറിച്ച് വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് കൂടുതൽ യന്ത്രങ്ങളെത്തിച്ച് അടിയന്തരമായി നീക്കണം. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉറപ്പുവരുത്താൻ ജില്ലാ സപ്ലൈ ഓഫീസർക്ക് കർശന നിർദേശം നൽകിയ മന്ത്രി അന്ധകാരനഴിയിലെ പൊഴിയിലൂടെയുള്ള നീരൊഴുക്കിന് തടസ്സമുണ്ടാക്കുന്ന മണൽ എത്രയും വേഗം നീക്കാനും ഇല്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം കരാറുകാരനെതിരെ നടപടി സ്വീകരിക്കാനും ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി.
നീരൊഴുക്കിന് തടസ്സമുണ്ടാക്കുന്ന ഇടത്തോടുകളിലെ മാലിന്യം മൈനർ ഇറിഗേഷൻ വകുപ്പ് ഉടൻ നീക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ എല്ലാ താലൂക്കുകളിലെയും ദുരന്തനിവാരണപ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുമായി ചേർന്ന് അതത് താലുക്കുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർമാർ ഉറപ്പുവരുത്തണം. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട തോട്ടപ്പള്ളിയിൽ സ്പിൽവേക്ക് സമീപം സ്ഥാപിച്ച താൽക്കാലിക പ്ലാറ്റ്ഫോമിന്റെ അവശേഷിച്ച ഭാഗങ്ങളും ഉടൻ നീക്കി നീരൊഴുക്ക് വേഗത്തിലാക്കണം. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ ഉന്നയിച്ച പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ച് ആക്ഷൻ ടേക്കൺ റിപ്പോർട്ട് അവർക്ക് ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ 127 ദുരിതാശ്വാസ ക്യാമ്പുകളിലായി 6487 കുടുംബങ്ങളിലെ 18057 പേർ കഴിയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കുട്ടനാട്, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലായി 599 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ 36414 കുടുംബങ്ങളിലെ 126929 പേർക്ക് ഭക്ഷണം നൽകുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
തൃക്കുന്നപ്പുഴ കടപ്പുറത്ത് കടലാക്രമണത്തെ തുടർന്ന് തകർന്ന റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കാൻ യോഗത്തിൽ പങ്കെടുത്ത ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്യോഗസ്ഥരോട് നിർദേശിച്ചു. കുടിവെള്ള പൈപ്പ് പൊട്ടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും കൃഷി വകുപ്പ് മടവീഴ്ച്ചയുമായി ബന്ധപ്പെട്ട കൃഷി നാശത്തിന്റെ കണക്കെടുപ്പ് എത്രയും വേഗം എടുക്കണമെന്നും മന്ത്രി പറഞ്ഞു. തൃക്കുന്നപ്പുഴയിൽ കടലാക്രമണത്തിൽ വീട് തകർന്നവരെ ഉടൻ വീട് വാടകയ്ക്കെടുത്ത് പുനരധിവസിപ്പിക്കാനും മന്ത്രി നിർദേശിച്ചു.
ഡെ. സ്പീക്കർ ഷാനിമോൾ ഉസ്മാൻ അറിയിച്ചതിനെത്തുടർന്ന് തുറവൂർ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും റോഡിലെ കുഴികൾ അടക്കാനും അടിയന്തര നടപടി സ്വീകരിക്കാൻ ദേശീയപാത അധികൃതർക്ക് മന്ത്രി എം ലിജു നിർദേശം നൽകി.
ഡെ. സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എംഎൽഎമാരായ പി പ്രസാദ്, സജി ചെറിയാൻ, റെജി ചെറിയാൻ, ജില്ലാ കളക്ടർ ഷാജി വി നായർ, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.