കഴിഞ്ഞ ഒരു കൊല്ലം ഹരിതകർമ്മസേന ശേഖരിച്ചത് 15,200 കോടി കിലോ പ്ലാസ്റ്റിക് മാലിന്യം: മന്ത്രി എം ബി രാജേഷ്
കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് ഹരിതകർമ്മസേന ശേഖരിച്ചത് 15,200 കോടി കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യമാണെന്നും കേരളത്തെയാകെ രണ്ട് തവണ പ്ലാസ്റ്റിക്കിൽ പൊതിയാൻ പറ്റുന്നത്ര മാലിന്യമാണിതെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പാണാവള്ളി പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ :കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് ഹരിതകർമ്മസേന ശേഖരിച്ചത് 15,200 കോടി കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യമാണെന്നും കേരളത്തെയാകെ രണ്ട് തവണ പ്ലാസ്റ്റിക്കിൽ പൊതിയാൻ പറ്റുന്നത്ര മാലിന്യമാണിതെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പാണാവള്ളി പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ശുചിത്വ സൈന്യമായ ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ മാലിന്യം ഇല്ലാത്ത നാട് എന്ന ലക്ഷ്യത്തിലേക്ക് കേരളം നടന്നടുക്കുകയാണ്. കഴിഞ്ഞ അഞ്ചുമാസത്തിനുള്ളിൽ കേരളത്തിൽ റോഡിൽ മാലിന്യം വലിച്ചെറിഞ്ഞവർക്കെതിരെ 8.55 കോടി രൂപയാണ് പിഴ ചുമത്തിയത്. നാടിന് ദ്രോഹം ചെയ്യുന്നവർക്കെതിരെ ശിക്ഷ ഇനിയും കടുപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
മലയാളികൾക്ക് എല്ലാ സേവനങ്ങൾക്കുമായി ഒറ്റ ആപ്പ് എന്നതാണ് സർക്കാർ ലക്ഷ്യമെന്നും കെ സ്മാർട്ട് പദ്ധതിയിലൂടെ ഭാവിയിൽ എല്ലാ വകുപ്പുകളുടെയും സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കഴിയുമെന്നും കെ സ്മാർട്ടിലൂടെ തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ സർക്കാർ അനായാസമാക്കി. ഓഫീസുകൾ കയറിയിറങ്ങിയ കാലം പഴങ്കഥയായി. കേരളം സൃഷ്ടിച്ച ഈ പുതുചരിത്രം രാജ്യത്തിന് തന്നെ മാതൃകയായി മാറുകയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ പാണാവള്ളി പഞ്ചായത്തിലെ അതിദരിദ്രരായ 19 കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കി പഞ്ചായത്ത് അതിദാരിദ്ര്യമുക്തമായതായി മന്ത്രി പ്രഖ്യാപിച്ചു.പഞ്ചായത്തിലെ ജീർണാവസ്ഥയിലായിരുന്ന പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ ഓഫീസ് മന്ദിരം നിർമ്മിച്ചത്. കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് വഴി അനുവദിച്ച 48 ലക്ഷം രൂപയും പഞ്ചായത്ത് വികസന ഫണ്ടിൽനിന്ന് അനുവദിച്ച രണ്ടു ലക്ഷം രൂപയും അടക്കം 50 ലക്ഷം രൂപ മുതൽ മുടക്കിലാണ് നിർമ്മാണം. ഇരുനിലകളിലായി 2211.18 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ ഓഫീസ് ഹാൾ, പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ക്യാബിൻ, ശുചിമുറി എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ച് കെട്ടിടം മോടിപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
പരിപാടിയിൽ ദിലീമ ജോജോ എംഎൽഎ അധ്യക്ഷയായി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് രാഗിണി രമണൻ, ജില്ലാ പഞ്ചായത്തംഗം ബിനിത പ്രമോദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഇ കുഞ്ഞുമോൻ, സ്ഥിരംസമിതി അധ്യക്ഷരായ രാജേഷ് വിവേകാനന്ദ, ജി ധനേഷ് കുമാർ, എസ് രാജിമോൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി എം പ്രമോദ്, സി പി വിനോദ് കുമാർ, പഞ്ചായത്ത് സെക്രട്ടറി കെ എസ് പ്രിയ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.