എ.ടി.എം.കാർഡെടുത്തത് ചോദ്യംചെയ്തു;ആലപ്പുഴയിൽ അപ്പൂപ്പന്റെ തലയ്ക്കു വെട്ടിയ ചെറുമകൻ അറസ്റ്റിൽ
ആലപ്പുഴ: എ.ടി.എം. കാർഡെടുത്തത് ചോദ്യംചെയ്തതിനെത്തുടർന്നുള്ള തർക്കത്തിൽ അപ്പൂപ്പന്റെ തലയ്ക്ക് ചെറുമകൻ വെട്ടി പരിക്കേൽപ്പിച്ചു. ആക്രമണം തടയാനെത്തിയെ പ്രതിയുടെ പിതാവിനും തലയ്ക്കു പരിക്കേറ്റു. സംഭവത്തിൽ കളർകോട് താന്നിപ്പള്ളിവേലി സൂര്യദാസിനെ (അച്ചു-24) സൗത്ത് പോലീസ് അറസ്റ്റുചെയ്തു. കളർകോട് വാർഡിൽ താന്നിപ്പള്ളിവേലി വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (71), മകൻ വിമൽരാജ് (51), എന്നിവർക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി 7.45-ന് കളർകോട് ക്ഷേത്രത്തിനുസമീപത്തെ വീട്ടിലായിരുന്നു സംഭവം. എ.ടി.എം. കാർഡ് എടുത്തതിനെ ഉണ്ണിക്കൃഷ്ണൻ ചോദ്യംചെയ്തതിനെത്തുടർന്നുള്ള തർക്കത്തിൽ ഉണ്ണിക്കഷ്ണന്റെ തലയ്ക്ക് രണ്ടുതവണ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഇതുതടയാനെത്തിയ പിതാവ് വിമൽരാജിനെ ഇരുമ്പുപൈപ്പുപയോഗിച്ച് തലയ്ക്കിട്ടടിച്ചു. രണ്ടാമത്തെ അടി തടയാൻ ശ്രമിക്കവേ വിമൽരാജിന്റെ ഇടതുകൈത്തണ്ടയിലെ അസ്ഥിയും പ്രതി ഒടിച്ചതായി പോലീസ് പറഞ്ഞു.ഇരുവരും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.