വയനാട്ടിൽ വനം മന്ത്രിയുടെ സർവ്വകക്ഷി യോഗം പ്രഹസനം: ആം ആദ്മി പാർട്ടി

 

കൽപ്പറ്റ: വനം വകുപ്പു മന്ത്രി പങ്കെടുത്ത സർവ്വ കക്ഷി യോഗം പ്രഹസനമായിരുന്നു എന്ന് ആം ആദ്മി പാർട്ടി. വന്യ മൃഗങ്ങളുടെ ആക്രമണം കൊണ്ട് ജില്ലയിൽ ഭരണകൂടത്തോട് ഉണ്ടായ വിരുദ്ധ വികാരം ആശ്വസിപ്പിക്കാൻ വേണ്ടി മാത്രം സംഘടിപ്പിച്ച യോഗമായിരുന്നു സർവ്വ കക്ഷി യോഗം. അല്ലാതെ പൊതുജന സംരക്ഷണത്തിന് വേണ്ടി വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ ആയിരുന്നില്ല യോഗത്തിൽ നടന്ന ചർച്ചകളിൽ നിന്നും വ്യക്തമായത് എന്ന് ആം ആദ്മി പാർട്ടി പ്രതിനിധിയായി പങ്കെടുത്ത ഭാരവാഹികൾ അറിയിച്ചു.

വന്യമൃഗ ശല്യം അവസാനിപ്പിക്കാൻ കൃത്യമായി പദ്ധതികളോ മാർഗ്ഗ നിർദ്ദേശങ്ങളോ ഇല്ലാതെ ജില്ലയെ കബളിപ്പിക്കുന്ന തരത്തിൽ മന്ത്രിയും ജില്ല ഭരണകൂടവും  സംഘടിപ്പിച്ച യോഗം വയനാട് ജില്ലയെ ഒന്നടങ്കം കബളിപ്പിക്കുന്നതിന് തുല്യമാണെന്ന് പാർട്ടി പ്രതിനിധിയായി പങ്കെടുത്ത കൽപ്പറ്റ മണ്ഡലം കൺവീനർ ഡോ സുരേഷ് അറിയിച്ചു.

വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ കാടിനെയും നാടിനെയും കൃത്യമായി വേർ തിരിച്ചു വിദേശ രാജ്യങ്ങളിൽ നടപ്പിലാക്കിയ വിജയകരമായ മാതൃകകൾ നടപ്പിലാക്കി ജില്ലയെ രക്ഷപെടുത്താൻ ഭരണകൂടം തയ്യാറാകണമെന്ന് ജില്ലാ കൺവീനർ അജി കൊളോണിയ അറിയിച്ചു.

സർവ്വ കക്ഷി യോഗത്തിൽ പങ്കെടുത്ത ജില്ല കമ്മിറ്റി അംഗം കൃഷ്ണൻകുട്ടി, Dr സുരേഷ് എന്നിവരുമായി ആം ആദ്മി പാർട്ടി ജില്ല കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന അവലോകന യോഗത്തിൽ ജില്ല സെക്രട്ടറി,സൽമാൻ റിപ്പൺ, ഗഫൂർ കോട്ടത്തറ, ബാബു തച്ചറോത്, ഇസ്മായിൽ കൽപ്പറ്റ,റസാഖ് കൽപ്പറ്റ എന്നിവർ സംസാരിച്ചു.