ദുരന്തബാധിതർക്ക് നഷ്ടപരിഹാരം ഉറപ്പാക്കും: മന്ത്രി എ പി അനിൽ കുമാർ

മഴക്കെടുതി മൂലം നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽ കുമാർ. കാർഷിക വിളകൾക്കുണ്ടായ നാശമുൾപ്പെടെ കണക്കെടുക്കും.

 

പത്തനംതിട്ട : മഴക്കെടുതി മൂലം നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽ കുമാർ. കാർഷിക വിളകൾക്കുണ്ടായ നാശമുൾപ്പെടെ കണക്കെടുക്കും. റാന്നിയിലെ വ്യാപാരികൾക്കുണ്ടായ നഷ്ടം സർക്കാർ അനുഭാവപൂർവം പരിഗണിക്കും. മഴക്കെടുതിയെ തുടർന്നുള്ള ജില്ലയിലെ സാഹചര്യം റാന്നി താലൂക്ക് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ വിലയിരുത്തുകയായിരുന്നു മന്ത്രി.

എല്ലാ വിഭാഗം ആളുകളെയും സഹായിക്കുകയാണ് സർക്കാർ ലക്ഷ്യം. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവർ വീടുകളിലേക്ക് തിരിച്ചു ചെല്ലുമ്പോൾ ശുചീകരണം ഉൾപ്പെടെ പല പ്രശ്‌നങ്ങളും നേരിടാം. സന്നദ്ധ സംഘടനകളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തണം. എലിപ്പനി പോലുള്ള പകർവ്യാധികൾക്കെതിരെ മുൻകരുതൽ വേണം. പ്രതിരോധ മരുന്ന് വിതരണം ചെയ്യാൻ ആശാപ്രവർത്തകർക്ക് നിർദേശം നൽകും. പത്തനംതിട്ട ജില്ലയ്ക്കായി പ്രത്യേക പാക്കേജാണ് സർക്കാർ തയ്യാറാക്കിയത്. ദുരന്താവശ്യങ്ങൾക്ക് രണ്ട് ഹെലികോപ്റ്ററുകൾ തിരുവനന്തപുരത്ത് സജ്ജമാക്കി. വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് കൃത്യമായി ഭക്ഷണ പൊതി എത്തിക്കും. മൺസൂൺ കഴിഞ്ഞിട്ടില്ലാത്തതിനാൽ പ്രത്യേക ജാഗ്രത പുലർത്തണം. രക്ഷാപ്രവർത്തനം വളരെ ശക്തമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോവുകയാണ് പ്രധാനം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന പ്രയാസം സ്വാഭാവികമാണ്. എന്നാൽ ദുരന്തം ഒഴിവാക്കാൻ ഇത് ആവശ്യമാണ്. ക്യാമ്പുകൾ വർധിപ്പിച്ച് താമസിപ്പിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ ഉറപ്പാക്കുന്നതിൽ ജില്ല കലക്ടർ പ്രത്യേകം ശ്രദ്ധ നൽകണം. ജില്ലയിലെ രക്ഷാപ്രവർത്തനം കുറ്റമറ്റ രീതിയിൽ പുരോഗമിക്കുന്നു. കൂട്ടായ പ്രവർത്തനത്താൽ ദുരന്തസാഹചര്യം മറികടക്കാനായി. ഈ കാര്യത്തിൽ ജില്ല ഭരണകൂടത്തെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനത്തിൽ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധനൽകണമെന്ന് സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഒത്തൊരുമയാൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽ എൻഡിആർഎഫ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് സജ്ജരാണ്. കൊല്ലത്ത് നിന്ന് 14 മൽസ്യബന്ധന ബോട്ടുകൾ എത്തിച്ചതായും മന്ത്രി അറിയിച്ചു.
എംഎൽഎമാരായ പഴകുളം മധു, സി വി ശാന്തകുമാർ, ജില്ല കലക്ടർ എ നിസാമുദ്ദീൻ, ജില്ല പൊലിസ് മേധാവി ആർ ആനന്ദ്, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.