ഭാവന നവ പ്രതിഭാ പുരസ്കാരം വൈഖരി സാവന് സമ്മാനിച്ചു

കലാരംഗത്ത് മികച്ച പ്രകടനങ്ങൾ നടത്തുന്ന പ്രതിഭകൾക്കായി കരിങ്കൽക്കുഴി ഭാവന  ഏർപ്പെടുത്തിയ ഭാവന നവപ്രതിഭാ പുരസ്കാരം മയ്യിൽ അഥീന നാടക- നാട്ടറിവ് വീട്ടിലെ കൊച്ചു ഗായിക വൈഖരി സാവന്  കേരള ചലചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ സമ്മാനിച്ചു.
സുരേഷ് കൊളച്ചേരി അധ്യക്ഷത
 

കണ്ണൂർ: കലാരംഗത്ത് മികച്ച പ്രകടനങ്ങൾ നടത്തുന്ന പ്രതിഭകൾക്കായി കരിങ്കൽക്കുഴി ഭാവന  ഏർപ്പെടുത്തിയ ഭാവന നവപ്രതിഭാ പുരസ്കാരം മയ്യിൽ അഥീന നാടക- നാട്ടറിവ് വീട്ടിലെ കൊച്ചു ഗായിക വൈഖരി സാവന്  കേരള ചലചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ സമ്മാനിച്ചു.
സുരേഷ് കൊളച്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ കലാസാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. 5001 രൂപയും പ്രശസ്തിപത്രവും മെമൻ്റോയും അടങ്ങുന്ന പുരസ്കാരം എഴുത്തുകാരൻ രാധാകൃഷ്ണൻ പട്ടാന്നൂർ ചെയർമാനായ ജൂറി പാനലാണ് പ്രഖ്യാപിച്ചത്.

 കുഞ്ഞു വൈഖരി രണ്ടു വയസിൽ കയരളം ഒറപ്പടിയിൽ നടന്ന ഒരു സാംസ്കാരിക പരിപാടിക്കിടയിൽ  തന്റെ പാട്ടുപാടാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും യാതൊരു പരിശീലനവും ഇല്ലാതെ വേദിയിലെത്തി മിന്നാം മിനുങ്ങേ  എന്നു തുടങ്ങുന്ന ഗാനം ആലപിച്ച് കാണികളുടെ കയ്യടി നേടി. രണ്ടരവയസിൽ ഒറപ്പടി കലാകൂട്ടായ്മയുടെ "നാട്ടുത്സവം നാടൻ പാട്ടു മേള "യിലൂടെ ഉത്തര മലബാറിലെ നിരവധി വേദികളിൽ നാടൻ പാട്ടുകൾ പാടി തുടങ്ങിയ വൈഖരി  മൂന്നാം വയസിൽ തന്നെ  ടിവി സിനിമാ താരങ്ങളുടെ കൂടെ മെഗാഷോകളിലും സാന്നിധ്യമായി.

പ്രളയകാലത്ത് പാട്ടുവണ്ടിയിലൂടെ തുക സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുന്ന ഒറപ്പടി കലാകൂട്ടായ്മയുടെയും നാട്ടുകലാകാരന്മാരുടെയും പ്രവർത്തനത്തിൽ പങ്കാളിയായി.കൊറോണക്കാലത്ത് നവമാധ്യമങ്ങളിലൂടെ നിരവധി ഓൺ ലൈൻ തത്സമയ പരിപാടികൾ അവതരിപ്പിച്ചു. "പൊന്നാമ്പല" എന്ന പേരിൽ കൊറോണ ബോധവൽക്കരണ നാടകം ഓൺലൈനിലൂടെ അവതരിപ്പിച്ച് ആയിരക്കണക്കിന് പ്രേക്ഷകരുടെ അഭിനന്ദനങ്ങളേറ്റുവാങ്ങി.

വൈഖരി സാവൻ

മുന്ന, വെളുത്ത മധുരം എന്നീ സിനിമകളിലും ചെറിയ വേഷം ഈ കൊച്ചു കലാകാരി  ചെയ്തിട്ടുണ്ട്. അഥീന നാടകനാട്ടറിവ് വീടിൻ്റെയും ഒറപ്പടി കലാ കൂട്ടായ്മയുടെയും നാടൻ പാട്ടുമേളയുടെ പരിശീലനം നിരന്തരം കണ്ടാണ് വൈഖരിയും നാടൻ പാട്ടുരംഗത്തേക്ക് കടന്നു വന്നത്. ഇപ്പോൾ
കണ്ണൂർ അഥീന നാടക- നാട്ടറിവ് വീടിന്റെ നാട്ടുമൊഴി,  തിറയാട്ടം എന്നീ നാടൻ പാട്ടു മേളകളിലെ മിന്നും താരമാണ് വൈഖരി.

തനതു പാട്ടായ കാലെ കാല കുംഭ ,  തില്ലേലെ ലേലേലോ പുള്ളേ റങ്ക് മാ, തുഞ്ചൻ പറമ്പിലെ പഞ്ചവർണക്കിളി, താ തമ്പി തരികിട തോം, ഒന്നാനാം നല്ലൊരിളം കവുങ്ങ് എന്നിവയാണ് വൈഖരി വേദികളിൽ പാടി വരുന്നതിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടുകൾ
നമ്മളല്ലാതെ മറ്റാരു സഖാക്കളെ   , ഉമ്പായി കുച്ചാണ്ട്  , കൊട്ടപ്പം കൊട്ടാങ്ങളെ , ചന്ദന പൂവരമ്പിനരികരികെ, അമ്മേ നാരായണ, എന്നാലുമേ എന്റെ നാത്തൂന്മാരേ... തുടങ്ങിയ പാട്ടുകളും വേദിയിൽ പാടാറുണ്ട്. എട്ടു വയസിനിടയിൽ കേരളത്തിലെ മിക്ക ജില്ലകളിലും മഹാരാഷ്ട്ര , തമിഴ്നാട്, കർണ്ണാടക, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലുമായി ഇരുന്നൂറ്റി അമ്പതിലേറെ വേദികളിൽ  പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

കണ്ടക്കൈ എ എൽ പി സ്കൂളിൽ രണ്ടാം തരത്തിൽ പഠിക്കുന്ന വൈഖരിക്ക്  കഴിഞ്ഞ ദിവസം നടന്ന തളിപ്പറമ്പ് സൗത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ പി വിഭാഗം കഥാകഥനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. നാടക-സിനിമാ സംവിധായകൻ ജിജു ഒറപ്പടിയുടെയും ശിശിര കാരായിയുടെയും ഏക മകൾ. അച്ഛനും അമ്മയ്ക്കും അമ്മമ്മ കെ.കെ .ശാരദക്കുമൊപ്പം
കയരളം ഒറപ്പടിയിൽ കണ്ടത്തിൽ ഹൗസിൽ താമസം.