അയ്യപ്പഭക്തരുടെ വാഹനം റോഡിൽ തകരാറിലായി; രക്ഷകരായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

 

മലപ്പുറം :  ശബരിമല തീർത്ഥാടനം കഴിഞ്ഞ് റോഡിൽ കുടുങ്ങിയ അയ്യപ്പഭക്തരുടെ വാഹനത്തിന് രക്ഷകരായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. കർണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ വാഹനമാണ് റോഡിൽ ദേശീയപാത കക്കാട് കരിമ്പിലില്‍ വെച്ച് തകരാറിലായത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. തള്ളിക്കൊണ്ട് പോകുന്ന വാഹനം കണ്ട ഉദ്യോഗസ്ഥർ അയ്യപ്പഭക്തരോട് കാര്യങ്ങൾ അന്വേഷിച്ചു. 

ഡീസൽ കഴിഞ്ഞതാണെന്ന് അറിയിച്ചതനെ തുടർന്ന് കാന്‍ സംഘടിപ്പിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഡീസൽ എത്തിച്ചു കൊടുത്തു. അയ്യപ്പ ഭക്തർ വാഹനം സ്റ്റാർട്ടാക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല.ഞായറാഴ്ച ദിവസമായതിനാൽ വർക്ക്ഷോപ്പുകാരോ സർവീസ് സെന്റെറുകളും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് എം.വി.ഐ പി.കെ മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐമാരായ കെ.ആർ ഹരിലാൽ, പി.ബോണി, എബിൻ ചാക്കോ, ഓട്ടോ ഡ്രൈവർ കാളങ്ങാട്ട് സിനോജ്, കെ.ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ വാഹനത്തിന്റെ തകരാർ പരിഹരിച്ച് യാത്രയാക്കി.