അഡ്ജസ്റ്റ്‌മെന്റ് ചെയ്യാമോയെന്ന് സിദ്ദിഖ് ചോദിച്ചതായി നടി, നീണ്ട നഖമുള്ള സ്ത്രീകളോട് ലൈംഗിക താത്പര്യം, അമ്മ ജനറല്‍ സെക്രട്ടറിയും കുരുക്കിലേക്ക്

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നടന്മാര്‍ക്കെതിരായ തുറന്നുപറച്ചിലുകള്‍ പുറത്തുവരികയാണ്. താര സംഘടനയായ അമ്മയുടെ തലപ്പത്തുള്ള പല പ്രമുഖരും സിനിമാ മേഖലയലെ അഡ്ജസ്റ്റ്‌മെന്റ് ലൈംഗിക ചൂഷണത്തിന് നേതൃത്വം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
തന്റെ മകന്‍ അഭിനയിക്കുന്ന ഒരു തമിഴ് സിനിമയിലെ ഓഫറിനെക്കുറിച്ച് സംസാരിക്കാന്‍ സിദ്ദിഖ് തന്നെ ബന്ധപ്പെട്ടിരുന്നെന്ന് രേവതി പറയുന്നു

കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നടന്മാര്‍ക്കെതിരായ തുറന്നുപറച്ചിലുകള്‍ പുറത്തുവരികയാണ്. താര സംഘടനയായ അമ്മയുടെ തലപ്പത്തുള്ള പല പ്രമുഖരും സിനിമാ മേഖലയിലെ അഡ്ജസ്റ്റ്‌മെന്റ് ലൈംഗിക ചൂഷണത്തിന് നേതൃത്വം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മ ജനറല്‍ സെക്രട്ടറിയായ നടന്‍ സിദ്ദിഖിനെതിരേയും നേരത്തെ ഈ രീതിയിലുള്ള ലൈംഗിക ആരോപണം ഉയര്‍ന്നിരുന്നു.

നടിയും മോഡലുമായ രേവതി സമ്പത്ത് 2019ല്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ ആരോപണവുമായി എത്തിയത്. എന്നാല്‍, മലയാള മാധ്യമങ്ങള്‍ ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല. പുതിയ സാഹചര്യത്തില്‍ സിദ്ദിഖിനെതിരായ അഡ്ജസ്റ്റ്‌മെന്റ് വിവാദം വീണ്ടും ചൂടുപിടിക്കുകയാണ്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സിദ്ദിഖും കെപിഎസി ലളിതയും ഒരുമിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു രേവതി ആരോപണവുമായെത്തിയത്.

Also Read:-  ഹോട്ടല്‍ മുറിയില്‍വിളിച്ച് നിരന്തരം ശല്യം ചെയ്യല്‍, വഴങ്ങാത്തതോടെ മുറി തനിക്കടുത്തേക്ക് മാറ്റി പരീക്ഷണം, മുകേഷിനെതിരേയും വെളിപ്പെടുത്തല്‍

തന്റെ മകന്‍ അഭിനയിക്കുന്ന ഒരു തമിഴ് സിനിമയിലെ ഓഫറിനെക്കുറിച്ച് സംസാരിക്കാന്‍ സിദ്ദിഖ് തന്നെ ബന്ധപ്പെട്ടിരുന്നെന്ന് രേവതി പറയുന്നു. സിദ്ദിഖിന്റെ സുഖമറിയാതെ എന്ന സിനിമയുടെ പ്രിവ്യൂവിന് ശേഷം തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലിലേക്ക് വരാന്‍ പറയുകയായിരുന്നു. അവിടെവെച്ചാണ് മോശം അനുഭവമുണ്ടായത്. അഡ്ജസ്റ്റ്‌മെന്റ് ചെയ്യാന്‍ തയ്യാറാണോയെന്ന് സിദ്ദിഖ് നേരിട്ട് ചോദിച്ചു.

സിനിമാ മേഖലയില്‍ ഈ വാക്കിന് ഇങ്ങനെയൊരു അര്‍ത്ഥം ഉണ്ടാകുന്നതില്‍ വിഷമമുണ്ട്. എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു, സിദ്ദിഖ് തന്റെ ആവശ്യങ്ങള്‍ വ്യക്തമായി പറഞ്ഞു. നീണ്ട നഖങ്ങളുള്ള സ്ത്രീകളെ ഇഷ്ടപ്പെടുന്ന ലൈംഗിക സങ്കല്‍പ്പമായിരുന്നു വിവരിച്ചത്. അതൊന്നും നടക്കില്ല എന്ന് മനസ്സിലായപ്പോള്‍, ഇക്കാര്യം ഇനി പുറത്തുപറഞ്ഞാലും തനിക്ക് പ്രശ്‌നമില്ലെന്നായി സിദ്ദിഖ്.

തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് നടന്‍ പറഞ്ഞു. അയാള്‍ ശക്തനായിരുന്നു. ഫേസ്ബുക്കില്‍ ഇതേക്കുറിച്ച് എഴുതിയപ്പോള്‍ തനിക്കെതിരെ ഉണ്ടായ കമന്റുകള്‍ സിദ്ദിഖിന്റെ ശക്തി വിളിച്ചോതുന്നതാണെന്നും രേവതി ന്യൂസ് മിനിറ്റിനോട് അന്ന് പറഞ്ഞിരുന്നു.

Also Read:- 'അമ്മ'യില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇടവേള ബാബു; ടൂറ് പോകാൻ വിളിച്ച് സുധീഷ്; താരങ്ങൾക്കെതിരെ ഗുരുതരആരോപണവുമായി ജുബിത ആണ്ടി

സിദ്ദിഖും കെപിഎസി ലളിതയും ദിലീപിന് അനുകൂലമായ പ്രസ്താവനകള്‍ നടത്തുകയും വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ സംസാരിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ നേരത്തേയും കണ്ടിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ വീണ്ടും കണ്ടപ്പോള്‍, ഇനിയും മിണ്ടാതിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു തോന്നി. എന്നെപ്പോലുള്ള അംഗങ്ങള്‍ക്ക് വളരെയധികം കരുത്ത് നല്‍കുന്ന സംഘടനയാണ് ഡബ്ല്യുസിസി. ഈ അനുഭവം ഞാന്‍ അവരോട് പങ്കുവെച്ചിട്ടുപോലുമില്ല.

Also Read:- രഞ്ജിത്തിന്റെ വിക്രിയ ഇതാദ്യമായിട്ടല്ല, മദ്യലഹരിയിലെത്തി എഴുത്തുകാരിയോടുള്ള പെരുമാറ്റം ഇങ്ങനെ

പിന്തുണയ്ക്കുന്ന മാതാപിതാക്കളെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാനാണ്. ഇത്രയധികം പിന്തുണയുണ്ടായിട്ടും, തുറന്നുപറയാന്‍ എനിക്ക് ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍, മറ്റു സ്ത്രീകളുടെ ദുരവസ്ഥ സങ്കല്‍പ്പിക്കാവുന്നതേയുള്ളൂവെന്നും അവര്‍ പറയുന്നു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പല കാര്യങ്ങളും കഴിഞ്ഞദിവസം നടന്‍ സിദ്ദിഖ് തള്ളിക്കളഞ്ഞിരുന്നു. സിനിമയില്‍ പവര്‍ഗ്രൂപ്പ് ഇല്ലെന്നും കാസ്റ്റിങ് കൗച്ച് നടക്കാറില്ലെന്നും അദ്ദേഹം വാദിച്ചു. വിജയിക്കുന്ന സിനിമയുടെ ഭാഗമാകുന്നവര്‍ക്ക് കൂടുതല്‍ സിനിമ ലഭിക്കും. ഒരു കഥാപാത്രത്തിന് അനുയോജ്യരായ നടീനടന്മാരേയാണ് തെരഞ്ഞെടുക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു.