സിറിയയ്ക്കെതിരായ അമേരിക്കൻ ഉപരോധം അവസാനിപ്പിച്ച് ട്രംപ്


ന്യൂയോർക്ക്: സിറിയയ്ക്കെതിരായ അമേരിക്കൻ ഉപരോധം അവസാനിപ്പിച്ച് ഡോണൾഡ് ട്രംപ്. സിറിയക്കെതിരെ നാലര പതിറ്റാണ്ടായി നിലനിന്നിരുന്ന ഉപരോധമാണ് അമേരിക്ക പിൻവലിച്ചത്. തിങ്കളാഴ്ച ഇത് സംബന്ധിച്ച സുപ്രധാന ഉത്തരവിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഈ തീരുമാനം സിറിയയെ സമാധാന പാതയിലേക്ക് നയിക്കുമെന്നും അമേരിക്ക വ്യക്തമാക്കി. കൂടാതെ ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയെ പുനർനിർമിക്കാൻ സഹായം നൽകുമെന്നും ട്രംപ് അറിയിച്ചു. അതേസമയം വികസനത്തിലേക്കുള്ള വാതിൽ തുറന്നെന്ന് സിറിയൻ ഭരണകൂടവും പ്രതികരിച്ചു.
tRootC1469263">ഇക്കഴിഞ്ഞ മെയിൽ റിയാദിൽ നടന്ന സൗദി-അമേരിക്ക നിക്ഷേപ ഉച്ചകോടിയിൽ വെച്ച് സിറിയക്കെതിരായ എല്ലാ ഉപരോധങ്ങളും നീക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻറെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി സിറിയൻ വിദേശകാര്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

സമാധാനത്തിലേക്കും സ്ഥിരതയിലേക്കും രാജ്യത്തെ നയിക്കാൻ അമേരിക്കയുടെ തീരുമാനം സഹായിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലിവിറ്റ് പറഞ്ഞു. ആഗോള സാമ്പത്തിക വ്യവസ്ഥയിൽ നിന്നും ഒറ്റപ്പെട്ടുനിൽക്കുന്ന സിറിയയുടെ അവസ്ഥ മാറുന്നതിന് ഈ ഉത്തരവ് നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ഉപരോധം നീക്കിയതിലൂടെ സിറിയക്ക് ആഗോള നിക്ഷേപം സമാഹരിക്കുന്നതിനും അയൽരാജ്യങ്ങളുമായും അമേരിക്കയുമായും വ്യാപാര കരാറുകളിൽ ഏർപ്പെടുന്നതിനും കൂടുതൽ നിക്ഷേപങ്ങൾ ലഭ്യമാക്കുന്നതിനും കഴിയും.