കത്തോലിക്കാ സഭയുടെ താക്കോൽ സ്ഥാനത്ത് വനിതയെ നിയമിച്ച് ഉത്തരവിറക്കി മാർപ്പാപ്പ
വത്തിക്കാൻ സിറ്റി: ചരിത്ര തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ. കത്തോലിക്കാ സഭയുടെ മതപരമായ ഉത്തരവുകളുടെ ഡിപ്പാർട്ട്‌മെൻ്റിൻ്റെ ചുമതലക്കാരിയായി ഇറ്റാലിയൻ കന്യാസ്ത്രീയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ ഉത്തരവിറക്കി. വത്തിക്കാനിലെ പ്രധാന കാര്യാലയത്തിൻ്റെ തലപ്പത്തേക്ക് ആദ്യമായാണ് വനിതെ തെരഞ്ഞെടുക്കപ്പെടുന്നത്.
സഭയുടെ ഭരണത്തിൽ സ്ത്രീകൾക്ക് കൂടുതൽ നേതൃത്വപരമായ പങ്ക് നൽകുന്നതിന്റെ ഭാഗമായാണ് നിയമനം. വത്തിക്കാൻ ഓഫീസുകളിൽ സ്ത്രീകളെ രണ്ടാം സ്ഥാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, കത്തോലിക്കാ സഭയുടെ കേന്ദ്ര ഭരണ സ്ഥാപനമായ ഹോളി സീ കൂരിയയുടെ പ്രിഫെക്‌റ്റായി ഒരു സ്ത്രീയെ നിയമിക്കുന്നത് ആദ്യമാണ്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺസെക്രറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റിസ് ഓഫ് അപ്പോസ്തോലിക് ലൈഫ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന വത്തിക്കാനിലെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസുകളിലൊന്നാണിത്. സ്ത്രീ പുരോഹിതരെ നിയമിക്കണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു.
അതിലേക്കുള്ള പ്രധാന ചുവടുവെപ്പായി ബ്രാംബില്ലയുടെ നിയമനത്തെ കാണുന്നു. ഈ നിയമനത്തോടെ ബ്രാംബില്ലയെ കർദിനാളായി പ്രഖ്യാപിക്കുന്നതിൽ പോപ്പിന് മുന്നില്‍ മറ്റ് തടസ്സങ്ങളില്ലെന്ന് ബോസ്റ്റൺ കോളേജിലെ തിയോളജി ആൻഡ് റിലീജിയസ് വിദ്യാഭ്യാസ വകുപ്പിലെ സീനിയർ പ്രൊഫസർ തോമസ് ഗ്രൂം പറഞ്ഞു. വത്തിക്കാൻ ദിനപത്രമായ ബുള്ളറ്റിനിൽ പ്രഖ്യാപിച്ച നിയമനത്തിൽ, ബ്രംബില്ലയെ ആദ്യം പ്രീഫെക്റ്റ് ആയും ഫെർണാണ്ടസിനെ അവരുടെ സഹ-നേതാവായും പട്ടികപ്പെടുത്തിയിട്ടുണ്ട്.