ഇന്‍ഷുറന്‍സ് പണം ലഭിക്കാൻ സ്വന്തം കണ്ണിന് പരിക്കേല്‍പ്പിച്ച് 52കാരൻ
മലേഷ്യ: ഇന്‍ഷുറന്‍സ് പണം തട്ടാനായി സ്വന്തം കണ്ണിന് പരിക്കേല്‍പ്പിച്ച് 52കാരൻ. മലേഷ്യയിലെ പെനാങ്ങിലെ ബട്ടർവർത്തിലെ കംപുങ് പയിൽ 2023 ജൂണിലായിരുന്നു സംഭവം.
ഒരു ദശലക്ഷം റിയാൽ (ഏകദേശം 1.91 കോടി രൂപ) ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിനായി തൊഴിൽരഹിതനും 52 കാരനുമായ ടാൻ കോക് ഗ്വാൻ തന്‍റെ ഇടത് കണ്ണിന് പരിക്കേല്‍പ്പിക്കുകയായിരുന്നു. ശേഷം പണത്തിനായി ഇയാള്‍ ഇൻഷുറൻസ് കമ്പനിയിൽ ഒരു ക്ലെയിം ഫയൽ ചെയ്തു. എന്നാല്‍ ടാൻ കോക് ഗ്വാന്‍റെ അവകാശവാദത്തില്‍ സംശയം തോന്നിയ ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാര്‍ വഞ്ചനയ്ക്ക് ടാനിനെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
പെനാങ്ങിലെ ബട്ടർവർത്തിലെ മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ഡിസംബര്‍ 30 -ാം തിയതിയാണ് കേസിലെ വാദം പൂര്‍ത്തിയായത്. ടാന്‍ കോടതിയില്‍ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ടാന്‍ തൊഴില്‍ രഹിതനാണെന്നും ഹൃദ്രോഗവും ഹൃദയാഘാതവും ഉൾപ്പെടെയുള്ള വിട്ടുമാറാത്ത ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ഇതിനിടെയാണ് ഇടത് കണ്ണ് നഷ്ടപ്പെടുന്നത്. ഇത് ജീവിതം കൂടുതല്‍ ദുരിതപൂർണ്ണമാക്കിയെന്നും ആരോഗ്യവും വൈകല്യവും കാരണം ജോലി ചെയ്യാൻ കഴിയാന്‍ പറ്റാത്തതിനാല്‍ ടാനിന്‍റെ ഭാര്യയുടെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് നീങ്ങുന്നതെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, ടാനിന് ജാമ്യം നല്‍കാന്‍ പോലും കോടതി തയ്യാറായില്ല.