അമേരിക്കയുടെ സൈബര്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് ചൈന

china
china

അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന് നേരെയുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് ചൈന.

തെളിവില്ലാത്ത ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ചൈന ഗൗരവമായി കാണുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു.

എല്ലാത്തരം ഹാക്കര്‍ ആക്രമണങ്ങളെയും ചൈന എന്നും എതിര്‍ത്തിട്ടുണ്ടെന്നും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ചൈനയ്ക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനോട് തങ്ങള്‍ക്ക് കൂടുതല്‍ എതിര്‍പ്പുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി.

ഡിസംബര്‍ 8ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ ബിയോണ്ട് ട്രസ്റ്റാണ് അമേരിക്കന്‍ ട്രഷറി വകുപ്പ് ഹാക്ക് ചെയ്തതായി കണ്ടെത്തിയത്. ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ അതീവ പ്രാധാന്യമുള്ള രേഖകള്‍ സൂക്ഷിക്കുന്ന സിസ്റ്റങ്ങളുടെ പാസ്‌വേര്‍ഡ് ഹാക്ക് ചെയ്‌തെന്നാണ് കമ്പനി കണ്ടെത്തിയിരിക്കുന്നത്.

തുടര്‍ന്ന് ഡിപ്പാര്‍ട്ട്മെന്റിന്റെ സിസ്റ്റങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ നിന്നും മാറ്റി മാനുവലാക്കുകയും ഹാക്കര്‍മാര്‍ തുടര്‍ന്നും ആക്സസ് ചെയ്യുന്നതിനെ സൂചിപ്പിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍, ഇതിനുപിന്നില്‍ ചൈനയാകാമെന്ന് അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിരല്‍ ചൂണ്ടുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണോ അമേരിക്കയുടെ ഈ വെളിപ്പെടുത്തല്‍ എന്ന കാര്യം പുറത്തുവന്നിട്ടില്ല.

Tags