ഹജ്ജ്: ഒമാനിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 13,541 പേർ
ഒമാനിൽ ഹജ്ജ് കർമം നിർവഹിക്കാനായി രാജ്യത്ത് ബുധനാഴ്ചവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത് 13,541 പേർ. തിങ്കളാഴ്ചയായിരുന്നു ഔഖാഫ്, മതകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഹജ്ജിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്. ഏറ്റവും കൂടുതൽ പേർ അപേക്ഷിച്ചിരിക്കുന്നത് ദാഖിലിയ ഗവർണറേറ്റിൽനിന്നാണ്. 2,455 ആളുകളാണ് ബുധനാഴ്ച വരെ അപേക്ഷിച്ചിരിക്കുന്നത്. 2,054 അപേക്ഷകരുമായി വടക്കൻ ബാത്തിനയാണ് രണ്ടാം സ്ഥാനത്ത്.
മുസന്ദം-106, ബുറൈമി -226, തെക്കൻ ബാത്തിന -1,299, മസ്കത്ത് -2,032, വടക്കൻ ശർഖിയ -1,320, തെക്കൻ ശർഖിയ -1,016, ദാഹിറ -647, അൽ വുസ്ത 127, ദോഫാർ 1,174 എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ കണക്കുകൾ. പുണ്യകർമം നിർവഹിക്കാനായി ബുധനാഴ്ചവരെ 1,085 വിദേശികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 200 വിദേശികള്‍ക്കാണ് ഇത്തവണ ഒമാനില്‍നിന്ന് ഹജ്ജിന് അവസരമുള്ളത്. ഹജ്ജിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ മന്ത്രാലയത്തില്‍നിന്ന് സന്ദേശം ലഭിക്കും.