ദുബൈ മുനിസിപ്പാലിറ്റിയുടെ പുതിയ സ്ഥാപന ഘടനക്ക് അംഗീകാരം
ദുബൈ: ദുബൈ മുനിസിപ്പാലിറ്റിയുടെ പുതിയ സ്ഥാപന ഘടനക്ക് അംഗീകാരം .ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ഞായറാഴ്ച അംഗീകാരം നല്‍കിയത് .മുനിസിപ്പാലിറ്റിയുടെ ചെലവ് എട്ട് ബില്യണ്‍ ദിര്‍ഹം കുറക്കാനും 10 ബില്യണ്‍ ദിര്‍ഹം മൂല്യമുള്ള സാമ്ബത്തിക അവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യംവെച്ചാണ് പുതിയ ഘടനക്ക് രൂപംനല്കുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ നിര്‍ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് മുനിസിപ്പാലിറ്റിയുടെ സമഗ്രമായ പുനഃക്രമീകരണത്തിന് അംഗീകാരം നല്‍കുന്നതെന്ന് ശൈഖ് ഹംദാന വ്യക്തമാക്കി.
പുതിയ ഘടനക്കുകീഴില് മുനിസിപ്പാലിറ്റിയില്‍ ആസൂത്രണ-ഭരണ സെക്ടറും ഇന്‍സ്റ്റിറ്റ്യൂഷനല്‍ സേവന സെക്ടറും എന്ന രണ്ടു പ്രധാന മേഖലകളാണ് ഉള്ളത് . മുനിസിപ്പാലിറ്റിയുടെ മേല്‍നോട്ടത്തിലും മാനേജ്മെന്റിലും പ്രവര്‍ത്തിക്കുന്ന നാല് പുതിയ സ്ഥാപനങ്ങളുമുണ്ടാകും. പബ്ലിക് യൂട്ടിലിറ്റീസ് എസ്റ്റാബ്ലിഷ്മെന്റ്, പരിസ്ഥിതി, ആരോഗ്യം, സുരക്ഷ എസ്റ്റാബ്ലിഷ്മെന്റ്, കെട്ടിട നിയന്ത്രണ-ലൈസന്‍സിങ് എസ്റ്റാബ്ലിഷ്മെന്റ്, മാലിന്യ-ശുചിത്വ എസ്റ്റാബ്ലിഷ്മെന്റ് എന്നിവയായിരിക്കും ഇവ.
പുതിയ ഘടനയില്‍ ജലസേചന സേവനങ്ങള്‍, നഗര സൗന്ദര്യവത്കരണവും കൃഷിയും, വെറ്ററിനറി സേവനങ്ങളും അറവുശാലകൾ , മാലിന്യ സംസ്കരണം, മാര്‍ക്കറ്റ് മാനേജ്മെന്റ്, പൊതു പാര്‍ക്കുകള്‍, വിനോദ സൗകര്യങ്ങളുടെ മാനേജ്മെന്റ്, ജല ശുദ്ധീകരണ പ്ലാന്റുകളുടെ മാനേജ്മെന്റ്, സാങ്കേതിക ലബോറട്ടറി മാനേജ്മെന്റ് എന്നിവ പുതിയ ഘടനയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുക. മുനിസിപ്പാലിറ്റിയുടെ പൊതു ആസ്തികളുടെ സാമ്ബത്തിക, ടൂറിസം, വാണിജ്യപരമായ ഗുണഫലം പരമാവധിയാക്കാനാണ് പുതിയ ഘടനയിലൂടെ ലക്ഷ്യമിടുന്നത്.
സേവനങ്ങളുടെ ഗുണനിലവാരവും താമസക്കാരുടെ സന്തോഷവും 20 ശതമാനം വര്‍ധിക്കുകയും പ്രവര്‍ത്തന ചെലവ് 10 ശതമാനം കുറക്കുകയും ചെയ്യുന്ന പദ്ധതിയായാണിത് രൂപപ്പെടുത്തിയത്. ഉല്പാദനക്ഷമതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനും മികച്ച ഫലം ഉറപ്പുവരുത്തുന്നതിനുമായി പുതിയ വകുപ്പുകളും ഉണ്ടാക്കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ വകുപ്പ്, ഡിജിറ്റല്‍ ട്രാന്സ്ഫോര്മേഷന് വകുപ്പ്, നഗരാസൂത്രണ -ജീവിതനിലവാര വകുപ്പ്, എന്റര്‍പ്രൈസ് റിസ്ക് ആന്‍ഡ് ബിസിനസ് വകുപ്പ് എന്നിങ്ങനെ വകുപ്പുകള്‍ ഇതില്‍ ഉള്‍പ്പെടും.