വൈദിക സേവനപാതയിൽ 50 വർഷം പൂർത്തിയാക്കി ഫാ.ജോസഫ് കൂവയ്ക്കൽ


മാനന്തവാടി: വൈദിക സേവനപാതയിൽ 50 വർഷം പൂർത്തിയാക്കി ഫാ.ജോസഫ് കൂവയ്ക്കൽ. വയനാട്ടിലെ പതിനഞ്ചോളം അഗതി മന്ദിരത്തിലെ എണ്ണൂറിലധികം അന്തേവാസികൾക്ക് ഭക്ഷണം നൽകിക്കൊണ്ടാണ് സുവർണ ജൂബിലി ആഘോഷിച്ചത്.
1946 ഫെബ്രുവരി 27ന് കോട്ടയം ജില്ലയിലെ വിളയംകോട് കൂവയ്ക്കൽ കുടുംബത്തിലാണ് ജനിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അമ്മയും മാസങ്ങൾ കഴഞ്ഞിപ്പോൾ പിതാവും മരിച്ചു. ബന്ധുക്കളാണ് വളർത്തിയത്. ഊട്ടി രൂപതയിലെ സെമിനാരിയിൽ ചേർന്ന് വൈദിക പഠനം ആരംഭിച്ചു. 1975 ഫെബ്രുവരി മൂന്നിന് വൈദിക പട്ടം സ്വീകരിച്ചു. സത്യമംഗലം സെന്റ് ജോൺ ബ്രിട്ടോ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി.
14 വർഷത്തോളം ഊട്ടി രൂപതയിലെ വിവിധയിടങ്ങളിൽ വൈദിക ശുശ്രൂഷ നടത്തി. ഇതിനിടെ ഗൂഡല്ലൂർ ഉണ്ണീശോ പള്ളിയും മരപ്പാലം സെന്റ് ജോസഫ് പള്ളിയും നിർമിച്ചു. യുണൈറ്റഡ് ക്രിസ്റ്റ്യൻ അസോസിേയഷൻ എന്ന സംഘടനയ്ക്ക് രൂപം നൽകി. അനധികൃത കുടിയൊഴിപ്പിക്കലിനെതിരെ സംഘന പ്രവർത്തിച്ചു.
1989ൽ ജമ്മു കശ്മീരിലേക്ക് മിഷൻ പ്രവർത്തനത്തിനായി നിയോഗിക്കപ്പെട്ടു. അവിടെ നിർധനരുടെ വിദ്യാഭ്യാസത്തിനും ശുചീകരണത്തൊഴിലാളികളുെട ഉന്നമനത്തിനുമായി പ്രവർത്തിച്ചു. ഇതിനായി സ്കൂളുകളും പള്ളികളും സ്ഥാപിച്ചു. തുടർന്ന് ഉപരിപഠനത്തിനായി ബെൽജിയത്തേക്ക് പോയി. തിരികെയെത്തി കശ്മീർ രൂപതയുടെ പ്രൊക്യുറേറ്റർ, വികാരി ജനറാൽ എന്നീ പദവികൾ വഹിച്ചു.

2005ൽ ഡൊമിനിക്കൻ പ്രൊവിൻസ് സന്ന്യാസ സഭയിൽ ചേർന്ന് നാഗ്പുർ, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ഇപ്പോൾ കാട്ടിക്കുളത്ത് ഡിവൈൻ പ്രൊവിഡൻസ് മൈനർ സെമിനാരിയിൽ വൈദിക സേവനം നടത്തുകയാണ്. ബൽജിയം, ഹോളണ്ട്, ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലന്റ്, സ്പെയിൻ, മാൾട്ട, ഇറ്റലി, യുഎസ്എ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു.
വിനുജോസ് കൊച്ചുപുരയ്ക്കൽ, ഡോ.തരകൻ വടകര, ജോർജ് കൂവയ്ക്കൽ എന്നിവരാണ് ജൂബി ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.