പെരളശേരിയിൽ നടന്നത് ബോംബേറല്ല , പടക്കം പൊട്ടിയത് : ബി.ജെ.പിയും മാധ്യമങ്ങളും വ്യാജ പ്രചാരണം നടത്തുന്നുവെന്ന് സി.പി.എം
പെരളശേരി: പെരളശേരിയിൽ നടന്നത് ബോംബേറല്ലെന്നും രാഷ്ട്രീയമില്ലെന്നും സി.പി.എം പെരളശേരി ലോക്കൽകമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. ഇന്നലെ രാത്രി പത്തരയോടെ പള്ള്യത്ത് റോഡരികിലെ ഫുട്പാത്തിൽ പടക്കം പൊട്ടിച്ച സംഭവത്തെ സി.പി.എം പ്രവർത്തകർ ബോംബെറിഞ്ഞുവെന്ന നിലയിൽ ബി.ജെ.പി വ്യാജ പ്രചാരണം നടത്തുകയാണ്. ഇതു സമാധാന കാംക്ഷികളായ ജനങ്ങൾ തള്ളിക്കളയണമെന്ന് സി.പി.എം. പെരളശേരി ലോക്കൽ കമ്മിറ്റി അഭ്യർത്ഥിച്ചു.വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും മാറിയാണ് പടക്കം പൊട്ടിയത്. ഇതിനെ ബി.ജെ.പിയുടെ ഓഫീസിന് കെട്ടിടം വാടകയ്ക്ക് നൽകിയ ഉടമസ്ഥയുടെ വീടിന് നേരെ ബോംബേറിഞ്ഞുവെന്ന നിലയിലാണ് ഒരു വിഭാഗം മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
സംഭവം സ്ഥലം കാണുന്ന യാർക്കും ഇതിൻ്റെ യാഥാർത്ഥ്യം വ്യക്തമാകും.സംഭവം നടന്ന ഉടനെ ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചത് സംശയാസ്പദമാണ്. തികച്ചും സമാധാന അന്തരീക്ഷം പുലരുന്ന പെരളശേരിയിൽ ജനങ്ങളുടെ സ്വൈര്യജീവിതത്തെ തകർക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. പൊലിസ് കൃത്യമായ അന്വേഷണം നടത്തി വസ്തുത പുറത്തു കൊണ്ടുവരണമെന്ന് സി.പി.എം പെരളശേരി ലോക്കൽ സെക്രട്ടറി ടി. സുനീഷ് ആവശ്യപ്പെട്ടു.
സി.പി.എം പാർട്ടി ഗ്രാമമായ പെരളശ്ശേരി ടൗണിൽ ബിജെപി ഓഫീസിനായി കെട്ടിടം വിട്ടു നൽകിയ ഉടമയുടെ വീടിന് നേരെ ബോംബേറ് നടത്തിയെന്നാണ് പരാതി. കെട്ടിട ഉടമയായ ആനന്ദനിലയത്തിൽ ശ്യാമളയുടെ വീടിനു നേരെയാണ് ബോംബെന്ന് സംശയിക്കുന്ന സ്ഫോടക വസ്തുവിൻ്റെ ഏറു ണ്ടായത്. സിപിഎം പ്രവർത്തകരാണ് ബോംബേറിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പെരളശ്ശേരിയിൽ ബിജെപി ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസ് ആരംഭിച്ചിരുന്നു. ഈ വരുന്ന പതിനഞ്ചാം തീയതിയാണ് ഓഫീസിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി. കെ കൃഷ്ണദാസാണ് ഉദ്ഘാടകൻ. ഓഫീസിന്റെ ഉദ്ഘാടനത്തിനുള്ള വിപുലമായ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് കെട്ടിട ഉടമയുടെ വീടിന് നേരെ ബൈക്കിലെത്തിയ സംഘം ബോംബ് എറിഞ്ഞത്. ബോംബ് വീടിനുള്ളിൽ പതിക്കാത്തതിനാൽ വലിയ അപകടം ഒഴിവായി.
ചക്കരക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് പൊലിസ് വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
.jpg)

