സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം: തളിപ്പറമ്പിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ബഹുജന പ്രകടനം ഒഴിവാക്കിയെന്ന് എം.വി.ജയരാജന്‍


തളിപ്പറമ്പ്: മുപ്പത് വര്‍ഷത്തിന് ശേഷം തളിപ്പറമ്പില്‍ നടക്കുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് നിരവധി പ്രത്യേകതകള്‍. തളിപ്പറമ്പ് നഗരത്തിന്റെ സൗകര്യക്കുറവ് പരിഗണിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടക്കേണ്ട ശക്തിപ്രകടനം വേണ്ടെന്നുവെച്ചതായി ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പകരം 15,000 റെഡ് വളണ്ടിയര്‍മാരുടെ മാര്‍ച്ച് മാത്രമാണ് നടക്കുക.
ചിറവക്ക് ഗ്രൗണ്ടില്‍ നിന്നും കാക്കാത്തോട് ബസ്റ്റാന്റില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിക്കുക. ഈ സമയം ഗതാഗത തടസം ഒഴിവാക്കാനായി റോഡിന്റെ ഒരു ഭാഗത്തുകൂടി മാത്രമായിരിക്കും മാര്‍ച്ച് കടന്നുപോകുക. പൊതുജനങ്ങള്‍ക്ക് യാത്രാസൗകര്യം ഉറപ്പുവരുത്തും. റോഡിന്റെ ഒരുഭാഗത്തുകൂടി ഗതാഗതത്തിന് കടന്നുപോകാന്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ കൂടുതലായി സംഘടനാരംഗത്തും ഭരണരംഗത്തും എത്തിക്കുന്നതില്‍ സി.പി.എം തന്നെയാണ് ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നതെന്നും കൂടുതല്‍ വനിതകളെ നേതൃരംഗത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മുന്നു വര്‍ഷത്തിനിടയില്‍ പാര്‍ട്ടിയുടെയും വര്‍ഗ-ബഹുജന സംഘടനകളുടെയും അടിത്തറ വളരെയേറെ വിപുലമായിട്ടുണ്ടെന്നും എം.വി.ജയരാജന്‍ പറഞ്ഞു
