എം.ടിയെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നത് അതിക്രൂരം : കമൽ
മാതമംഗലം : മലയാളത്തിൻ്റെ അഭിമാനമായ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരെ അപകീർത്തിപ്പെടുത്താനുള്ള ചില വർഗ്ഗീയ സംഘടനകളുടെ നീക്കം അങ്ങേയറ്റം ക്രൂരവും അപലനീയവുമാണെന്ന് സിനിമാ സംവിധായകൻ കമൽ.മലയാളികൾക്കെന്തുപ്പറ്റിയെന്ന ഭയമാണ് ഈ സംഭവമുണ്ടാക്കിയത്.മുസ്ലീം- ഹൈന്ദവ വർഗ്ഗീയ വാദികൾ ഒരുപോലെ എം.ടിയെ മ്ലേച്ഛമായി ചിത്രീകരിക്കുകയാണ്.അദ്ദേഹത്തിൻ്റെ നിലപാടുകളാണ് അതിന് കാരണം. അതു തന്നെയാണ് എം ടി യുടെ മഹിമയും.
ഫെയ്സ് മാതമംഗലം ഏർപ്പെടുത്തിയ ഒൻപതാം കേസരി നായനാർ പുരസ്കാരം നടി നിലമ്പൂർ ആയിഷയ്ക്ക് സമർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂർ ആയിഷയേയും ഒരു കാലത്ത് സങ്കുചിത സാമുദായിക വിഭാഗങ്ങൾ വേട്ടയാടിയതാണെന്നും അതിനെതിരെ ധീരമായ ചെറുത്തു നില്പ് നടത്തിയ ചരിത്ര വനിതയാണ് അവരെന്നും കമൽ പറഞ്ഞു.
ചടങ്ങിൽ സി. സത്യപാലൻ അധ്യക്ഷത വഹിച്ചു.ബഷീർ ചുങ്കത്തറ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.നടനും സംവിധായകനുമായ ബാലൻ.കെ. മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.ടി തമ്പാൻ മാസ്റ്റർ, ടി.ആർ രാമചന്ദ്രൻ, ഡോ ജിനേഷ്കുമാർ എരമം എന്നിവർ സംസാരിച്ചു.പി. ദാമോദരൻ സ്വാഗതം പറഞ്ഞു. കെ. പ്രിയേഷ് നന്ദി പറഞ്ഞു
ഫെയ്സ് ഗായക സംഘം അവതരിപ്പിച്ച നാടക ഗാനമേളയും ഉണ്ടായിരുന്നു